മുംബൈ: രാഷ്‌ട്രീയ നേട്ടത്തിനായി ഹിന്ദുത്വത്തെ ഉപയോഗിച്ചുവെന്ന മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെയും ശിവസേന നേതാവ് സഞ്‌ജയ് റാവത്തിന്റെയും പരാമർശത്തിൽ മറുപടിയുമായി മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്.
“ശിവസേനക്ക് ചില കാര്യങ്ങളിൽ ഓർമക്കുറവുണ്ട്. മുംബൈ സിവിൽ ബോഡിയിൽ ബിജെപി പ്രതിനിധികൾ ഉള്ള സമയത്ത് ശിവസേന ജനിച്ചിട്ടുപോലുമില്ല. 1984ലെ തിരഞ്ഞെടുപ്പിൽ അവരുടെ പാർട്ടി സ്‌ഥാനാർഥി ബിജെപി ടിക്കറ്റിൽ ആണ് മൽസരിച്ചത്,”- ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
25 വർഷം ബിജെപിക്കൊപ്പം നിന്ന ശിവസേന സമയം പാഴാക്കിയെന്ന് ഉദ്ദവ് താക്കറെ നേരത്തെ പറഞ്ഞിരുന്നു. എന്റെ ഒരേയൊരു നിരാശ, ഒരു കാലത്ത് അവർ ഞങ്ങളുടെ സുഹൃത്തുക്കളായിരുന്നു. ഞങ്ങൾ അവരെ വളർത്തി. എന്നാൽ, അവരുമായുള്ള സഖ്യം ഞങ്ങൾക്ക് നഷ്‌ടം മാത്രമാണ് സമ്മാനിച്ചത്,” എന്നായിരുന്നു താക്കറെ പറഞ്ഞത്.
ഇതിന് പിന്നാലെ ശിവസേന നേതാവ് സഞ്‌ജയ് റാവത്തും സമാന പ്രസ്‌താവന നടത്തി. തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി ഉത്തരേന്ത്യയിൽ നിന്ന് മൽസരിക്കുന്നതിൽ നിന്ന് പിൻമാറിയില്ലായിരുന്നു എങ്കിൽ ശിവസേനയിൽ നിന്ന് ഒരു പ്രധാനമന്ത്രിയെ രാജ്യം കാണുമായിരുന്നുവെന്ന് സഞ്‌ജയ് റാവത്ത് പറഞ്ഞു.
“മഹാരാഷ്‌ട്രയിൽ ഞങ്ങൾ ബിജെപിയെ മുകളിലേക്ക് ഉയർത്തിക്കൊണ്ടുവന്നു. ബാബരി മസ്‌ജിദ് തകർക്കപ്പെട്ട ശേഷം ഉത്തരേന്ത്യയിൽ ശിവസേന തരംഗമുണ്ടായിരുന്നു, ആ സമയത്ത് ഞങ്ങൾ തിരഞ്ഞെടുപ്പിൽ മൽസരിച്ചിരുന്നെങ്കിൽ, രാജ്യത്ത് നമ്മുടെ (ശിവസേന) പ്രധാനമന്ത്രി ഉണ്ടാകുമായിരുന്നു, പക്ഷേ ഞങ്ങൾ അത് ബിജെപിക്ക് വേണ്ടി ഉപേക്ഷിച്ചു,” സഞ്‌ജയ് റാവത്ത് പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട് ചെയ്‌തു.
Most Read: കോവിഡ് വ്യാപനം; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് എൻഎസ്എസ്