മോൺട്രിയാൽ: ഇന്ത്യ-കാനഡ നയതന്ത്ര തർക്കത്തിൽ കടുത്ത നടപടികളിലേക്ക് കടന്ന് കാനഡ. ഇന്ത്യയിലെ മൂന്ന് കോൺസുലേറ്റുകളിൽ നിന്നുള്ള വിസ സർവീസ് കാനഡ നിർത്തി. ചണ്ഡീഗണ്ഡ്, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ സർവീസാണ് നിർത്തിയത്. ഇതിന് പുറമെ, ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്‌ഥരെ പിൻവലിച്ചതായും കാനഡ അറിയിച്ചിട്ടുണ്ട്.
ഇന്ത്യയുടെ നിർദ്ദേശപ്രകാരമാണ് തീരുമാനമെന്നും, ഇന്ത്യയുടെ നടപടി നയതന്ത്ര ചട്ടങ്ങളുടെ ലംഘനമാണെന്നും കാനഡ പ്രതികരിച്ചു. എന്നാൽ, കാനഡ തിരിച്ചു ഇത്തരത്തിൽ പെരുമാറില്ലെന്നും നയതന്ത്ര ബന്ധം സംബന്ധിച്ച അന്താരാഷ്‌ട്ര നിയമങ്ങൾ പിന്തുടരുമെന്നും കനേഡിയൻ വിദേശകാര്യമന്ത്രി മെലാനി ജോളി അറിയിച്ചു.
ഇന്ത്യയിൽ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്‌ഥർക്കും കുടുംബങ്ങൾക്കും സുരക്ഷിതമായി കാനഡയിൽ തിരിച്ചെത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. അതേസമയം, കാനഡ പുറത്താക്കിയ ഇന്ത്യൻ ഉദ്യോഗസ്‌ഥൻ ഡെൽഹിയിൽ തിരിച്ചെത്തി.
ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയുടെ പരാമർശത്തിന് പിന്നാലെയാണ് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായത്. ഖലിസ്‌ഥാൻ അനുകൂലിയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തിൽ സഹകരിക്കണമെന്ന് കാനഡ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഇന്ത്യ കാനഡയുടെ ആരോപണങ്ങൾ തള്ളി. സംഭവവുമായി ബന്ധപ്പെട്ടു കാനഡ ഒരു ഇന്ത്യൻ നയതന്ത്രജ്‌ഞനെ പുറത്താക്കുകയും ചെയ്‌തു. കാനഡ ഹാജരാക്കുന്ന ഏത് തെളിവും പരിശോധിക്കാൻ ഇന്ത്യ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നേരത്തെ പ്രതികരിച്ചിരുന്നു. കാനഡയിൽ നിന്നുള്ള സംഘടിത കുറ്റകൃത്യങ്ങളെ കുറിച്ച് നിരവധി തെളിവുകൾ ഇന്ത്യ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാനഡ കേന്ദ്രീകരിച്ചുള്ള ഖലിസ്‌ഥാൻ വിഘടനവാദമാണ് മന്ത്രി ജയശങ്കർ സൂചിപ്പിച്ചത്. ഇന്ത്യൻ നയതന്ത്രജ്‌ഞർക്കും കോൺസുലേറ്റുകൾക്കും നേരെ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിജ്‌ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തെ അസംബന്ധം എന്നാണ് രാജ്യം വിശേഷിപ്പിച്ചത്.
Most Read| ‘തന്നിഷ്‌ടപ്രകാരം ഒരാളെ അറസ്‌റ്റ് ചെയ്യാനാകില്ല’; ഇഡിക്ക് താക്കീതുമായി ഡെൽഹി ഹൈക്കോടതി