തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം എൻസിപി നേതാക്കളായ മാണി സി കാപ്പനും എകെ ശശീന്ദ്രനും നടത്തിയ ചർച്ച അലസിപ്പിരിഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ സീറ്റ് വിട്ടുനൽകില്ലെന്ന് മാണി സി കാപ്പനും ഇടതുമുന്നണി വിടാനാവില്ലെന്ന് ശശീന്ദ്രനും നിലപാട് സ്വീകരിച്ചതോടെയാണ് എങ്ങുമെത്താതെ ചർച്ച അവസാനിപ്പിക്കേണ്ടി വന്നത്.
മന്ത്രി എംകെ ശശീന്ദ്രനും മാണി സി കാപ്പൻ എംഎൽഎയും വെവ്വേറെയായാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്. പാലാ സീറ്റുമായി ബന്ധപ്പെട്ടുയരുന്ന തർക്കം മുന്നണി മാറ്റത്തിലേക്ക് ഉൾപ്പെടെ എത്തിനിൽക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്‌ച തീരുമാനിച്ചത്.
പാലാ സീറ്റ് ജോസ് കെ മാണിക്ക് വിട്ടുകൊടുത്താൽ എൻസിപിയിൽ പിളർപ്പുണ്ടാകാനാണ് സാധ്യത. അങ്ങനെ സംഭവിച്ചാൽ മാണി സി കാപ്പനും ടിപി പീതാംബരനും അടങ്ങുന്ന എൻസിപി വിഭാഗം കോൺഗ്രസിലേക്ക് പോയേക്കും.
അതേസമയം, തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രശ്‌നങ്ങളുമായി മുന്നോട്ട് പോകാനില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. പാലാ സീറ്റ് മാണി സി കാപ്പന് തന്നെ നൽകി പകരം കടുത്തുരുത്തിയിൽ മൽസരിക്കാൻ ജോസ് കെ മാണിയോട് മുഖ്യമന്ത്രി നിർദേശിച്ചേക്കുമെന്നും സൂചനകളുണ്ട്.
പാലാ സീറ്റിൽ മാണി സി കാപ്പൻ യുഡിഎഫ് സ്‌ഥാനാർഥിയായി വരുന്നത് തടയാൻ കൂടിയാണ് ഇത്തരത്തിലൊരു നീക്കം. ജോസ് കെ മാണിയേയും മാണി സി കാപ്പനേയും ഒപ്പം നിർത്തി മൽസരിച്ചാൽ മധ്യകേരളത്തിൽ ഇത്തവണ എൽഡിഎഫിന് മികച്ച വിജയം കൈവരിക്കാൻ കഴിയുമെന്ന പ്രതീക്ഷയും നിലനിൽക്കുന്നുണ്ട്.
Read also: വെൽഫെയർ പാർട്ടിയുമായി ചർച്ച നടത്തിയിട്ടില്ല; മുല്ലപ്പള്ളി