കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിയെ സിനിമയില്‍നിന്ന് മാറ്റിനിര്‍ത്തുമെന്ന് നിര്‍മാതാക്കളുടെ സംഘടന. എന്നാൽ, ഇപ്പോള്‍ അഭിനയിക്കുന്ന സിനിമകള്‍ ഇദ്ദേഹത്തിന് പൂർത്തിയാക്കാമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പറഞ്ഞു.
ഓൺലൈൻ ചാനല്‍ അവതാരകയെ അപമാനിച്ച കേസിലാണ് നടപടി. അവതാരകയുടെ പരാതിയില്‍ സംഘടന ശ്രീനാഥ് ഭാസിയെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും വിശദീകരണം തേടുകയും ചെയ്‌തിരുന്നു. ഇതിനു ശേഷമാണ് നടനെതിരായ നടപടി.
ഇരു ഭാഗത്തിന്റേയും വിശദീകരണം കേട്ട ശേഷമാണ് നടപടിയെന്ന് സംഘടനാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തന്റെ തെറ്റ് ശ്രീനാഥ് ഭാസി അംഗീകരിച്ചെന്നും അതിനാൽ മാതൃകാപരമായ നടപടിയെന്ന നിലക്കാണ് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയതെന്നും സംഘടന വിശദീകരിച്ചു.
ഒരാളെ തിരുത്തനാണ് ശിക്ഷാ നടപടി. ഇനി ഒരിക്കലും ഇത്തരം തെറ്റുകൾ ആവര്‍ത്തിക്കില്ലെന്ന് ശ്രീനാഥ് ഭാസി സമ്മതിച്ചിട്ടുണ്ട്. കുറ്റം സമ്മതിക്കാത്ത ഒരാളായിരുന്നെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യണമായിരുന്നു. എന്നാല്‍ പൂര്‍ണമായി തെറ്റ് അംഗീകരിച്ച സ്‌ഥിതിക്ക് നടപടി എടുക്കുക എന്നതാണ് ചെയ്യാനുള്ളത്. അങ്ങനെയാണ് കുറച്ചു കാലത്തേക്ക് സിനിമകളില്‍ നിന്ന് പൂർണമായും ഒഴിവാക്കാം എന്ന് തീരുമാനിച്ചത്. സംഘടനാ പ്രസിഡന്റ് എം രഞ്‌ജിത്ത് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
കരാറിൽ പറഞ്ഞതിലും കൂടുതല്‍ പണം വാങ്ങി എന്നൊരു പരാതി കൂടി ശ്രീനാഥ് ഭാസിക്കെതിരെ നേരത്തേ ഉണ്ടായിരുന്നു. അതും ചർച്ച ചെയ്‌തു. ആ പൈസ തിരിച്ചു നല്‍കാമെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. എല്ലാ കാര്യത്തിലും വളരെ അനുകൂലമായ പ്രതികരണങ്ങളാണ് ശ്രീനാഥ് ഭാസിയുടെ ഭാഗത്ത് നിന്നു വന്നത് എന്നും എം രഞ്‌ജിത്ത് വിശദീകരിച്ചു.
നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സിനിമകളുടെ ഡബ്ബിങ് പൂര്‍ത്തിയാക്കുകയും ഷൂട്ടിങ് ബാക്കിയുള്ളവ തീര്‍ക്കുകയും ചെയ്‌ത ശേഷം ശ്രീനാഥ് ഭാസിയെ വച്ച് കുറച്ചുകാലത്തേക്ക് പുതിയ സിനിമകള്‍ ഒന്നും ചെയ്യേണ്ട എന്നാണ് തീരുമാനം. അതെത്ര നാളത്തേക്ക് വേണം എന്നത് സംഘടന തീരുമാനിക്കും. അതേസമയം, കേസില്‍ ഒരു തരത്തിലും ഇടപെടില്ലെന്നും സംഘടന വ്യക്‌തമാക്കി. മലയാള സിനിമയില്‍ ഒരു പെരുമാറ്റച്ചട്ടം ആവശ്യമാണ്. അത്തരമൊരു പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ ശ്രീനാഥ് ഭാസിക്കെതിരായ നടപടിയെന്നും നിര്‍മാതാവ് ആന്റോ ജോസഫും പറഞ്ഞു.
Most Read: പുനർവിവാഹ വാഗ്‌ദാനം നൽകി തട്ടിപ്പ്; യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടി 36കാരി