പാലക്കാട്: നാടിനെ നടുക്കിയ തേങ്കുറിശ്ശിയിലെ ദുരഭിമാനക്കൊലയില്‍ അറസ്‌റ്റിലായ പ്രതികളുമായി സ്‌ഥലത്ത് തെളിവെടുപ്പ് തുടങ്ങി. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ പിതാവ് പ്രഭു കുമാര്‍, അമ്മാവന്‍ സുരേഷ് എന്നീ പ്രതികളെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. വൈകുന്നേരത്തിനുള്ളില്‍ പ്രതികളെ മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കും.
കൊലപാതകത്തിന് ശേഷം ഒളിവില്‍പോയ പ്രതികളില്‍ സുരേഷിനെ വെള്ളിയാഴ്‌ച രാത്രിയോടെ വീട്ടില്‍ നിന്ന് പോലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ കൊഴിഞ്ഞാമ്പാറയിലെ തന്റെ സഹോദരിയുടെ വീട്ടിലേക്ക് പോയ പ്രഭുകുമാര്‍ മൊബൈല്‍ ഫോണടക്കം അവിടെ ഉപേക്ഷിച്ച് കോയമ്പത്തൂര്‍ ഗാന്ധിനഗര്‍ സായ്ബാബ കോളനിയിലെ ബന്ധുവീട്ടിലേക്ക് കടന്നു.
പോലീസ് പിന്തുടര്‍ന്ന് എത്തുമെന്ന് മനസിലാക്കിയ ഇയാള്‍ അവിടെ നിന്ന് ബസ് മാര്‍ഗം മറ്റൊരിടത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ആണ് പോലീസിന്റെ പിടിയിലായത്. ഇയാളെ പാലക്കാട്ടെത്തിച്ച് വിശദമായി ചോദ്യം ചെയ്‌ത ശേഷമാണ് ഇരുവരുടെയും അറസ്‌റ്റ് രേഖപ്പെടുത്തിയത്.
മകള്‍ ഹരിതയെ അനീഷ് വിവാഹം ചെയ്‌തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതക കാരണമെന്ന് പ്രഭുകുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബർ 27നാണ് അനീഷും ഹരിതയും വിവാഹിതരായത്. ആറുവര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ഹരിതയുടെ വീട്ടുകാരുടെ എതിര്‍പ്പുകളെ മറികടന്ന് ഇരുവരും വിവാഹം രജിസ്‌റ്റര്‍ ചെയ്യുകയായിരുന്നു.
അതേസമയം കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് അനീഷിന്റെ പിതാവ് അറുമുഖന്‍ പറഞ്ഞു. അനീഷ് പുറത്തുപോയ വിവരം ആരോ സുരേഷിനെ വിളിച്ച് പറഞ്ഞു. ഇതറിഞ്ഞാണ് കൃത്യം നടപ്പാക്കാനായി പ്രതികള്‍ എത്തിയതെന്നും അറുമുഖന്‍ പറഞ്ഞു.
അനീഷിനെ കൊലപ്പെടുത്തിയ തന്റെ പിതാവ് ഉൾപ്പടെ ഉള്ളവർക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ഭാര്യ ഹരിതയും പറഞ്ഞിരുന്നു. വിവാഹം മുതല്‍ വീട്ടുകാര്‍ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയിരുന്നു. തങ്ങളുടെ പരാതി പോലീസ് കാര്യമായി എടുത്തിരുന്നെങ്കില്‍ അനീഷ് കൊല്ലപ്പെടില്ലായിരുന്നു എന്നും ഹരിത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Also Read: അരുവിക്കരയില്‍ വൃദ്ധയെ കൊലപ്പെടുത്തിയത് മകന്‍; പ്രതി അറസ്‌റ്റില്‍