ജലന്ധർ: പഞ്ചാബിൽ പിറന്നാൾ ആഘോഷത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരു വിദ്യാർഥി മരിച്ചു. മറ്റൊരു വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റു. ജലന്ധറിലെ ഡിഎവി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി കോളേജ് ബിഎസ്‌സി കോമേഴ്‌സ് വിദ്യാർഥി കിഷൻ കുമാർ യാദവാണ് മരിച്ചത്.
കോളജിലെ ഹോസ്‌റ്റലിൽ ഞായറാഴ്‌ച രാത്രിയാണ് സംഭവം. സംഭാവനയെ ചൊല്ലിയുള്ള തർക്കമാണ് അപകടത്തിൽ കലാശിച്ചത്.
ഹോസ്‌റ്റലിൽ രാത്രി 12 മണിയോടെ പിറന്നാൾ പാർട്ടി നടന്നിരുന്നു. ഇതിനിടെ വിദ്യാർഥികൾ തമ്മിൽ വാക്കേറ്റമുണ്ടാകുകയും ബാൽക്കണിക്ക് സമീപം എത്തുകയും ചെയ്‌തു. ഇവിടെ നിന്നും അടിപിടിക്കിടെ ഇരുവരും താഴേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കിഷൻ കുമാർ യാദവ് മരിച്ചിരുന്നു. സഹപാഠി അമൻ ഗുരുതരാവസ്‌ഥയിൽ ചികിൽസയിലാണ്.
അതേസമയം പോലീസ് ഐപിസി സെക്ഷൻ 304 പ്രകാരം കേസെടുത്തതായി അഡീഷണൽ ഡിസിപി അറിയിച്ചു. ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന അമനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബിഹാറിൽ നിന്നുള്ള വിദ്യാർഥികളാണ് അമനും മരണപ്പെട്ട കിഷൻ കുമാർ യാദവും.
Most Read: ദിലീപിന്റെ ജാമ്യം തുടരും; പ്രോസിക്യൂഷന് വീണ്ടും തിരിച്ചടി