തൃശൂർ : ഇത്തവണത്തെ തൃശൂർ പൂരം സർക്കാർ അനുവാദത്തോടെ നടത്തുമെന്ന് ജില്ലാ കളക്‌ടർ വ്യക്‌തമാക്കി. ആളുകളെ പരമാവധി കുറച്ചുകൊണ്ട് പൂരം നടത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ ഏതൊക്കെ ചടങ്ങുകൾ നടത്തണമെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്നും, ഇക്കാര്യങ്ങൾ ഉടൻ തന്നെ തീരുമാനിക്കുമെന്നും കളക്‌ടർ അറിയിച്ചു. ഇതിനായി ഈ മാസം 9ആം തീയതി യോഗം ചേരുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
പൂരത്തിന് 15 ആനകൾ വേണമെന്നാണ് ദേവസ്വം ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം സർക്കാരിനെ അറിയിക്കുമെന്ന് കളക്‌ടർ വ്യക്‌തമാക്കി. എന്നാൽ മൂന്ന് ആനകളെ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ജില്ലാ ഭരണകൂടം. എന്നാൽ ഇത് അംഗീകരിക്കാൻ ദേവസ്വം തയ്യാറായിട്ടില്ല. ആനകൾ കൂടിയാൽ കോവിഡ് വ്യാപനം ഉയരുമെന്ന വാദത്തിന് എന്ത് പ്രസക്‌തിയാണ് ഉള്ളതെന്ന് ദേവസ്വം ആരോപണം ഉന്നയിച്ചു.
വരുന്ന ഏപ്രിൽ 23ആം തീയതിയാണ് തൃശൂർ പൂരം. പൂരത്തിന്റെ ഒരുക്കങ്ങൾ യഥാസമയം പൂർത്തിയാക്കാനായി രണ്ട് മാസം മുൻപ് തന്നെ തുടങ്ങേണ്ടതുണ്ട്. ഏതൊക്കെ ചടങ്ങുകൾ വേണമെന്ന കാര്യത്തിലും, ജില്ലാ ഭരണകൂടവും ദേവസ്വവും തമ്മിലുള്ള തർക്കങ്ങളിലും പൂരത്തിന്റെ ഒരുക്കങ്ങൾ അനിശ്‌ചിതത്വത്തിൽ തുടരുകയാണ്. രാഷ്‌ട്രീയ പാർട്ടികളുടെ യോഗങ്ങൾക്ക് ഇല്ലാത്ത എന്ത് കോവിഡ് പ്രോട്ടോക്കോളാണ് പൂരത്തിനുള്ളതെന്ന ആരോപണമാണ് ദേവസ്വം ഉന്നയിക്കുന്നത്.
ആളുകളുടെ എണ്ണത്തിൽ നിയന്ത്രണം കൊണ്ടുവരുന്നതിനെ ദേവസ്വം എതിർക്കുന്നില്ലെങ്കിലും, പൂരം പഴയപടി തന്നെ നടക്കണമെന്ന നിലപാടാണ് അവർ മുന്നോട്ട് വെക്കുന്നത്. ഒപ്പം തന്നെ പൂരത്തിന്റെ ഭാഗമായി നടത്തുന്ന എക്‌സിബിഷനിലൂടെയാണ് പൂരം നടത്തിപ്പിന് ചിലവാകുന്ന പണം കണ്ടെത്തുന്നത്. എന്നാൽ ഇത്തവണ പൂരം എക്‌സിബിഷന് അനുമതി ലഭിച്ചിട്ടില്ല. ഇത് പൂരം തകർക്കാനുള്ള നീക്കമാണെന്നാണ് ദേവസ്വം ആരോപിക്കുന്നത്.
Read also : പീഡന പരാതി പിൻവലിക്കാൻ സമ്മർദ്ദം; യുപിയിൽ 21കാരി ജീവനൊടുക്കി