തിരുവനന്തപുരം : സംസ്‌ഥാനത്ത് നാളെ നടക്കുന്ന രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പിന്റെ സുരക്ഷക്ക് വേണ്ട ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി സംസ്‌ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇതിനായി നാളെ തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളില്‍ 19,736 പോലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. കൂടാതെ സ്‌പെഷ്യൽ പോലീസ് ഓഫീസര്‍മാരെയും, ഹോം ഗാര്‍ഡുമാരെയും ഇത്തവണ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.
രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നാളെ 5 ജില്ലകളിലാണ് നടക്കുന്നത്. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് നാളെ വോട്ടെടുപ്പ്. ഈ ജില്ലകളില്‍ സുരക്ഷക്കായി നിയോഗിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്‌ഥരില്‍ 63 ഡിവൈഎസ്‌പിമാരും, 316 ഇൻസ്‌പെക്‌ടർമാരും, 1594 എസ്ഐ, എഎസ്ഐമാരും ഉള്‍പ്പെടുന്നുണ്ട്. കൂടാതെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍, സിവില്‍ പൊലീസ് ഓഫീസര്‍ റാങ്കിലുള്ള 17,763 ഉദ്യോഗസ്‌ഥരും ഉള്‍പ്പെടുന്നുണ്ട്. ഒപ്പം തന്നെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ കൂടുതല്‍ സുരക്ഷ ഒരുക്കുന്നതിനായി 889 ഹോം ഗാര്‍ഡുമാരേയും 4574 സ്‌പെഷ്യൽ പൊലീസ് ഓഫീസര്‍മാരേയും നിയോഗിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് സമയത്ത് ഉണ്ടാകുന്ന അത്യാവശ്യ ഘട്ടങ്ങളില്‍ പോലീസ് സംരക്ഷണം ഉറപ്പാക്കാനായി 765 ഗ്രൂപ്പ് പട്രോള്‍ ടീമിനെയും 365 ക്രമാസമാധാനപാലന പട്രോളിംഗ് ടീമിനെയും സംസ്‌ഥാനത്ത് നിയോഗിച്ചതായി ഡിജിപി വ്യക്‌തമാക്കി. കൂടാതെ 60 ഓളം പിക്കറ്റ് പോസ്‌റ്റുകളുടെ സാനിധ്യം തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലെ പ്രശ്‌നബാധിത മേഖലകളില്‍ ഉറപ്പ് വരുത്തിയിട്ടുണ്ട്. നിലവില്‍ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളില്‍ ആകെ 1,437 ബൂത്തുകളാണ് പ്രശ്‌ന ബാധിതമായി കണക്കാക്കിയിട്ടുള്ളത്. ഇവിടെയെല്ലാം പ്രത്യേക നിരീക്ഷണം ഉണ്ടാകുമെന്നും ഡിജിപി അറിയിച്ചു.
Read also : തദ്ദേശ തിരഞ്ഞെടുപ്പില്‍ ശബരിമല യുവതീ പ്രവേശനം ചര്‍ച്ചയാക്കി യുഡിഎഫ്