ഇടുക്കി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യവുമായി ഡിഎംകെ ഇടുക്കി ഘടകം. പുതിയ ഡാം എന്ന ആവശ്യം പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ സ്‌റ്റാലിനെ അറിയിക്കാനാണ് തീരുമാനം. അടുത്ത ആഴ്‌ച സ്‌റ്റാലിനുമായി കൂടിക്കാഴ്‌ച നടത്താന്‍ അനുമതി ലഭിച്ചതായി ജില്ലാ സെക്രട്ടറി ഫിലിപ്പ് എബ്രഹാം അറിയിച്ചു.
കൂടിക്കാഴ്‌ചയില്‍ വിഷയം അറിയിക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആദ്യമായാണ് ഡിഎംകെ കേരള ഘടകം അഭിപ്രായം രേഖപ്പെടുത്തുന്നത്. അതേസമയം ഇരു സംസ്‌ഥാനങ്ങളിലെയും ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുമെന്ന നിലപാടിലാണ് സ്‌റ്റാലിന്‍. മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് സ്‌റ്റാലിന്‍ ഇക്കാര്യം അറിയിച്ചത്.
നിലവില്‍ മുല്ലപ്പെരിയാറില്‍ മൂന്ന് സ്‌പിൽവേ ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുകയാണ്. വെള്ളിയാഴ്‌ച രാത്രി ഒമ്പത് പത്തോടെയാണ് മൂന്നാമത്തെ ഘട്ടറും ഉയര്‍ത്തിയത്. സെക്കന്റില്‍ 275 ഘനയടി ജലം കൂടിയാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഇതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും പുറത്തേയ്‌ക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് 825 ഘനയടിയായി.
Also Read: കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് ഇന്ന് പുറത്തിറങ്ങും