ന്യൂഡെൽഹി: ഐടി നിയമത്തിലെ പുതിയ ചട്ടങ്ങള്‍ ട്വിറ്ററിന് വേണ്ടിയോ വാട്‌സ്ആപ്പിന് വേണ്ടിയോ മാറ്റില്ലെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. വിദേശ കമ്പനികള്‍ ഇവിടെ ബിസിനസ് നടത്തുന്നതില്‍ ഒരു പ്രശ്‌നവുമില്ല. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിലല്ല പ്രശ്‌നം. അത് ദുരുപയോഗം ചെയ്യുന്നതാണ് പ്രശ്‌നമെന്നും അദ്ദേഹം ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
” ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ലിങ്ക്ഡ്ഇൻ തുടങ്ങിയവക്ക് 130 കോടി ഉപയോക്‌താക്കളാണ് ഇന്ത്യയിലുള്ളത്. ഞങ്ങൾ ഇത് സ്വാഗതം ചെയ്യുന്നു. ആളുകൾ ഈ പ്ളാറ്റ്ഫോമുകൾ ഉപയോഗിക്കുകയും അവയിലൂടെ സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കുകയും വേണം. ഞങ്ങൾ അതിനെ മാനിക്കുന്നു. വിദേശ കമ്പനികൾ ഇവിടെ ബിസിനസ് നടത്തുന്നതിൽ ഞങ്ങൾക്ക് ഒരു പ്രശ്‌നവുമില്ല. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിലല്ല പ്രശ്‌നം. അത് ദുരുപയോഗം ചെയ്യുന്നതാണ് പ്രശ്‌നം. അത് സംഭവിക്കുമ്പോൾ, ഒരു വ്യക്‌തി എന്തുചെയ്യണം?”- അദ്ദേഹം ചോദിച്ചു.
വാട്ട്സ്ആപ്പിൽ നിന്ന് അക്രമം, കലാപം, ഭീകരത, ബലാൽസംഗം, ദേശീയ സുരക്ഷക്ക് ഭീഷണി തുടങ്ങിയ സന്ദേശങ്ങളുടെ ഉറവിടം അറിയാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. വ്യാജ സന്ദേശങ്ങളുടെ ഉൽഭവം അറിയാൻ സർക്കാരിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധിന്യായങ്ങളിൽ പറഞ്ഞിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
” ഉദാഹരണത്തിന് 2020ലെ ഡെൽഹി കലാപത്തിൽ, ശക്‌തമായ ഡിജിറ്റൽ ഫോറൻസിക് തെളിവുകൾ കാരണം നിരവധി ആളുകൾ പിടിക്കപ്പെട്ടു. അതിനാൽ നിയമ നിർവഹണ ഏജൻസികളെ സഹായിക്കേണ്ടത് ഈ സോഷ്യൽ മീഡിയ കമ്പനികളുടെ കടമയാണ്,”- രവിശങ്കർ പ്രസാദ് പറഞ്ഞു. സാധാരണ വാട്ട്‌സ്ആപ്പ് ഉപയോക്‌താക്കൾക്ക് ഒരു തരത്തിലുള്ള മാറ്റവും ഉണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു.
എന്നാൽ കേന്ദ്ര സർക്കാരിന്റെ ഈ നയം അംഗീകരിച്ചാൽ, ഇതിനായി എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ തകർക്കേണ്ടിവരുമെന്നും അത് അവരുടെ ഉപയോക്‌താക്കളുടെ സ്വകാര്യതക്കുള്ള അവകാശത്തെ ഇല്ലാതാക്കുമെന്നുമാണ് വാട്ട്‌സ്ആപ്പ് പറയുന്നതെന്ന മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് കേന്ദ്രമന്ത്രിയുടെ മറുപടി ഇങ്ങനെ;
” എനിക്ക് ഒരു ചോദ്യം ചോദിക്കണം. യുഎസ് അല്ലെങ്കിൽ യുകെ സർക്കാരുകൾ തീവ്രവാദികൾ പ്രചരിപ്പിക്കുന്ന സന്ദേശങ്ങളുടെ ഉറവിടം ആവശ്യപ്പെടുമ്പോൾ, ഈ സോഷ്യൽ മീഡിയ കമ്പനികൾ അത് നൽകുന്നു. പിന്നെ എന്തുകൊണ്ട് അവർക്ക് ഇന്ത്യാ സർക്കാരിനായി ഇത് ചെയ്യാൻ കഴിയില്ല? ഒരു സോഷ്യൽ മീഡിയ കമ്പനിക്ക് വേണ്ടിയും ഇന്ത്യയിലെ നിയമങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യില്ല. എല്ലാവിധത്തിലും ഇന്ത്യയിൽ ബിസിനസ് ചെയ്‌തോളൂ, പക്ഷേ, ഇന്ത്യയുടെ നിയമങ്ങളും ഭരണഘടനയും പിന്തുടരുക. ഞങ്ങളുടെ പാർലമെന്റും സ്‌ഥാപനങ്ങളും മറ്റേതൊരു രാജ്യത്തെയും പോലെ പ്രധാനമാണ്,”- അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala News: ബിജെപിയിൽ ഫണ്ട് തിരിമറി; മുതിർന്ന നേതാക്കൾ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു