തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സംസ്‌ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കി. തിരഞ്ഞെടുപ്പില്‍ കേരളത്തിനായി 400 കോടിയോളം രൂപ കേന്ദ്രം നല്‍കിയതായി സൂചനയുണ്ട്. എന്നാല്‍ എത്ര പണം വന്നു, എത്ര ചിലവഴിച്ചുവെന്ന കണക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പരാതിയില്‍ പറയുന്നത്.
ആകെ 156 കോടി രൂപ മാത്രമാണ് ചിലവഴിച്ചതെന്നും എന്നാല്‍ ഇരട്ടിയോളം വരുന്ന ബാക്കി തുകയുടെ സാമ്പത്തിക തട്ടിപ്പില്‍ കേന്ദ്ര നേതൃത്വം അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
തിരഞ്ഞെടുപ്പില്‍ പണം കൈകാര്യം ചെയ്യുന്നതിനായി ഫിനാന്‍സ് കമ്മിറ്റി രൂപീകരിക്കാതെ സംസ്‌ഥാന അധ്യക്ഷനും, സെക്രട്ടറിയും, കേന്ദ്രമന്ത്രിയും അടങ്ങുന്ന അനൗദ്യോഗിക കൂട്ടായ്‌മയാണ് കേരളത്തിലേക്കുള്ള പണം ഏകോപിപ്പിച്ചതും ചിലവഴിച്ചതുമെന്നും പരാതിയില്‍ പറയുന്നു.
ഇതിനകം ശ്രീധരന്‍പിള്ളയുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ രഹസ്യ റിപ്പോര്‍ട് ബിജെപി സംസ്‌ഥാന അധ്യക്ഷന് പ്രതികൂലമാണ്. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് സംബന്ധിച്ചും പരാതി കേന്ദ്രത്തിലേക്ക് പോകുന്നത്. ഇതും അദ്ദേഹത്തിന് വലിയ പ്രതിരോധമായിരിക്കും. കൂടാതെ കൊടകരയിലെ കുഴൽപ്പണക്കേസും ബിജെപിക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്‌ടിക്കുന്നത്.
Read Also: ആർഎസ്‌പിയിൽ പൊട്ടിത്തെറി; ഷിബു ബേബി ജോൺ പാർട്ടിയിൽ നിന്ന് അവധിയെടുത്തു