ലഖ്‌നൗ: ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള ആളുകൾ സംസ്‌ഥാനത്തേക്ക് വരരുതെന്ന പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നിയുടെ പ്രസ്‌താവനക്ക് എതിരെ കേസെടുത്തു. ബിജെപി യുവമോർച്ച ദേശീയ വൈസ് പ്രസിഡണ്ട് മനീഷ് കുമാർ സിംഗ് ബിഹാറിലെ കദം കുവാൻ പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിലാണ് കേസെടുത്തത്.
യുപിയിൽ നിന്നും ബിഹാറിൽ നിന്നുമുള്ള ആളുകളെ സംസ്‌ഥാനത്തേക്ക് വരാൻ അനുവദിക്കാത്തതിനെ കുറിച്ച് പ്രകോപനപരമായ പരാമർശം നടത്തി എന്നാണ് പരാതി. ഓരോ പൗരനും എവിടെയും പോകാൻ ഭരണഘടനാപരമായ അവകാശമുണ്ട്. ബിഹാറിലെയും ഉത്തർപ്രദേശിലെയും ജനങ്ങളെയാണ് പഞ്ചാബ് മുഖ്യമന്ത്രി തന്റെ പ്രസ്‌താവനയിലൂടെ അപമാനിച്ചത്. ചന്നി ഞങ്ങളോട് മാപ്പ് പറയുന്നതുവരെ പ്രതിഷേധിക്കുമെന്നും യുവമോർച്ച നേതാവ് മനീഷ് കുമാർ സിംഗ് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
എന്നാൽ, തന്റെ പ്രസ്‌താവന തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് ചരൺജിത്ത് സിംഗ് ചന്നി പ്രതികരിച്ചു. പഞ്ചാബിൽ വന്ന എല്ലാ കുടിയേറ്റ തൊഴിലാളികളും അധ്വാനിക്കുകയും സംസ്‌ഥാനത്തെ വികസനത്തിന്റെ പാതയിലേക്ക് നയിക്കുകയും ചെയ്‌തിട്ടുണ്ട്. ഞങ്ങൾക്ക് അവരോട് സ്‌നേഹം മാത്രമാണുള്ളതെന്നും ചന്നി പറഞ്ഞു.
പഞ്ചാബിലേക്ക് വരരുതെന്ന ചന്നിയുടെ പ്രസ്‌താവനയിൽ അതൃപ്‌തി അറിയിച്ച് അയൽ സംസ്‌ഥാനങ്ങൾ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. ചന്നി നടത്തിയ പ്രസ്‌താവന അടിസ്‌ഥാനമില്ലാത്തത് ആണെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. പഞ്ചാബിന് വേണ്ടി ബിഹാറിലെ ജനങ്ങൾ നൽകിയ സംഭാവനകളെക്കുറിച്ച് ചന്നിക്ക് അറിയില്ലെന്നും നിതീഷ് കുമാർ ആരോപിച്ചു.
പഞ്ചാബിൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുക്കവെയാണ് ചന്നി വിവാദ പ്രസ്‌താവന നടത്തിയത്. തിരഞ്ഞെടുപ്പ് റാലിയിൽ യുപിയിലെ ജനങ്ങളെ ചന്നി അപമാനിച്ചപ്പോൾ അതുകേട്ട് പ്രിയങ്ക ഗാന്ധി ചിരിക്കുകയാണ് ചെയ്‌തതെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും കുറ്റപ്പെടുത്തിയിരുന്നു.
Most Read: സ്വപ്‍ന സുരേഷ്; ‘എച്ച്ആർഡിഎസ്’ വിവിധ രാഷ്‌ട്രീയ നേതാക്കൾ തണലേകുന്ന സംഘടന