ന്യൂഡെൽഹി: സമരം നടത്തുന്ന കർഷക സംഘടനകളോട് രോഷാകുലനായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. കർഷക സംഘടനകൾ സംസ്‌ഥാനത്ത് സാമ്പത്തിക നഷ്‌ടം ഉണ്ടാക്കുന്നു എന്നാണ് അമരീന്ദർ സിംഗിന്റെ ആരോപണം. നിങ്ങൾക്ക് ചെയ്യാനുള്ളത് എന്താണെങ്കിലും അത് ഡെൽഹിയിലോ പഞ്ചാബിലോ ചെയ്‌തുകൊള്ളൂ, എന്തിനാണ് പക്ഷെ സംസ്‌ഥാനത്തിന് സാമ്പത്തിക നഷ്‌ടം വരുത്തുന്നത്. സംസ്‌ഥാനത്തിന് നഷ്‌ടം വരുത്തുന്നതിന് പകരം കേന്ദ്രത്തിന് എതിരായ പോരാട്ടത്തിന് ഊർജം സംഭരിക്കുകയാണ് കർഷകർ ചെയ്യേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
ഡെൽഹി, ഹരിയാന എന്നിവക്ക് പുറമേ കർഷക സംഘടനകൾ പഞ്ചാബിലെ 113 സ്‌ഥലങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് സംസ്‌ഥാനത്തിന്റെ വികസനത്തെ സാരമായി ബാധിക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കർഷക സമരത്തിന്റെ തുടക്കം മുതൽ അവർക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച പഞ്ചാബിലെ കോൺഗ്രസ് സർക്കാർ ഇപ്പോൾ വിഷയത്തിൽ സ്വീകരിച്ചിരിക്കുന്ന വ്യത്യസ്‌ത നിലപാട് ഏവരെയും അമ്പരപ്പിക്കുന്നതാണ്. കഴിഞ്ഞ വർഷം കർഷകർ അവരുടെ സമരം ആരംഭിച്ചത് മുതൽ അമരീന്ദർ സിംഗ് കർഷകരുടെ ആവശ്യങ്ങൾക്ക് പിന്തുണ നൽകിയിരുന്നു. എന്നാൽ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചാബ് മുഖ്യമന്ത്രി വിഷയത്തിൽ യു-ടേൺ എടുത്തിരിക്കുകയാണ്.
നിയമസഭാ തിരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതുവരെ പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് പഞ്ചാബിലെ കർഷക സംഘടനകളുടെ നേതാക്കൾ വിവിധ രാഷ്‌ട്രീയ പാർടികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് റാലികൾ തങ്ങളുടെ പ്രക്ഷോഭത്തിൽ നിന്ന് ശ്രദ്ധ തിരിക്കുമെന്ന് കർഷക നേതാക്കൾ വിശ്വസിക്കുന്നു.
കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്ക് എതിരെ ഡെൽഹി അതിർത്തിയിൽ കർഷക സംഘടനകൾ നടത്തുന്ന സമരം 10 മാസം പിന്നിടുകയാണ്. കേന്ദ്രവും കർഷക സംഘടനാ നേതാക്കളും തമ്മിൽ നിരവധി ചർച്ചകൾ നടത്തിയെങ്കിലും ഇതുവരെ പ്രശ്‌ന പരിഹാരം ഉണ്ടായിട്ടില്ല. കഴിഞ്ഞ കുറച്ചു മാസങ്ങളായി, കർഷകരുടെ പ്രതിഷേധം ഡെൽഹി അതിർത്തിയിൽ നിന്ന് ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്.
Most Read: ഫാത്തിമ തഹ്‌ലിയക്കെതിരെ നടപടി; ദേശീയ വൈസ് പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് നീക്കി