മുംബൈ: കോവിഡ് രോഗികളെ നിയമ വിരുദ്ധമായി ചികിൽസിച്ചതിനെ തുടർന്ന് മഹാരാഷ്‌ട്രയിൽ ഡോക്‌ടർ അറസ്‌റ്റിൽ. മഹാരാഷ്‌ട്രയിലെ അകോല ജില്ലയിൽ മൂർത്തിസാപൂരിലെ ആശുപത്രിയിലാണ് സംഭവം. ഡോക്‌ടർ പുരുഷോത്തം ചവാക എന്നയാളെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
രണ്ട് കോവിഡ് രോഗികളെയാണ് ഇയാൾ തന്റെ സാന്ത്കൃപ ക്ളിനിക്കിൽ താമസിപ്പിച്ച് ചികിൽസിച്ചു കൊണ്ടിരുന്നത്. ആരോഗ്യവകുപ്പിലെ ഡോക്‌ടർമാരുടെ സംഘം ക്ളിനിക്കിൽ റെയ്‌ഡ് നടത്തിയതിനെ തുടർന്നാണ് അറസ്‌റ്റ്. 68ഉം 45ഉം പ്രായമുള്ള രണ്ട് രോഗികളാണ് ഇവിടെ ചികിൽസയിൽ ഉണ്ടായിരുന്നത്.
കൊറോണ വൈറസ് ബാധിച്ച രോഗികളെ ചികിൽസിക്കാനോ ആശുപത്രിയിൽ താമസിപ്പിക്കാനോ സംസ്‌ഥാന ആരോഗ്യവകുപ്പിൽ നിന്നുള്ള നിയമപരമായ അനുമതി ഇയാൾക്കില്ലെന്ന് അധികൃതർ വ്യക്‌തമാക്കി. രോഗികളെക്കുറിച്ചുള്ള വിശദാംശങ്ങളും അവർക്ക് നൽകിയ മരുന്നുകളെക്കുറിച്ചുളള വിവരങ്ങളും അടങ്ങിയ ഫയൽ അന്വേഷണ സംഘം പിടിച്ചെടുത്തു.
ഡോക്‌ടർ പുരുഷോത്തെ ചവാക്കിനെതിരെ ഐപിസി 188, 269. 270,336,420 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കോവിഡ് രോഗികളെ ചികിൽസിക്കാൻ വേണ്ടി മാത്രം പ്രത്യേക ആശുപത്രികൾ എല്ലാ സംസ്‌ഥാനങ്ങളിലും സജ്ജമാക്കിയിട്ടുണ്ട്. കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന രോഗികളെ ഉടനടി നിയുക്‌ത ആശുപത്രികളിൽ എത്തിക്കണമെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്.
Read Also: ഇന്ത്യയിൽ 3200 കോടി നിക്ഷേപിക്കാൻ ഒരുങ്ങി ഹ്യുണ്ടായ്