കോട്ടയം: ഇന്റര്‍നാഷണല്‍ ഇന്‍സ്‍റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സിന്റെ റിപ്പോര്‍ട്ടനുസരിച്ച് സ്‍ത്രീകള്‍ക്കെതിരായ ഗാര്‍ഹിക പീഡനം ഏറ്റവും കുറവ് കേരളത്തില്‍. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിനുവേണ്ടി തയ്യാറാക്കിയ 2019-20ലെ റിപ്പോര്‍ട്ടിലാണ് 18നും 49നും ഇടയില്‍ പ്രായമുള്ള സ്‍ത്രീകളുടെ നിലയെക്കുറിച്ചുള്ള ഈ വിവരങ്ങള്‍ വ്യക്‌തമായത്.
2015-16ല്‍ നടത്തിയ സര്‍വേയില്‍ 14.9 ശതമാനമായിരുന്നു സംസ്‌ഥാനത്ത് ഗാര്‍ഹിക പീഡനനിരക്കെങ്കില്‍ ഇപ്പോളത്ത് 9.9 ശതമാനമായി കുറഞ്ഞു. കര്‍ണാടക-44, ബിഹാര്‍-40, പശ്‌ചിമബംഗാള്‍-27, ആന്ധ്രാപ്രദേശ്-30, മഹാരാഷ്‌ട്ര-25, ഗുജറാത്ത്-14 എന്നിങ്ങനെയാണ് മറ്റ് സംസ്‌ഥാനങ്ങളുടെ നില. ഗാര്‍ഹിക പീഡനനിരക്ക് പത്തു ശതമാനത്തില്‍ താഴെയുള്ള സംസ്‌ഥാനങ്ങള്‍ അപൂര്‍വമാണെന്നും റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്‌തം.
ശിശുമരണനിരക്ക് ഏറ്റവും കുറവും കേരളത്തില്‍ തന്നെയാണ്. കേരളത്തില്‍ മാത്രമാണ് ശിശുമരണ നിരക്ക് അഞ്ചുശതമാനത്തില്‍ താഴെയുള്ളത്. സര്‍വേയില്‍ ഉള്‍പ്പെട്ട 22 സംസ്‌ഥാനങ്ങളില്‍ കേരളത്തിന് മാത്രമാണ് ഇത് അവകാശപ്പെടാന്‍ സാധിക്കുന്നത്. ആരോഗ്യരംഗത്ത് ഏറെ പുരോഗതിയുണ്ടായിട്ടും ആന്ധ്ര, ഗുജറാത്ത്, കര്‍ണാടക എന്നിവിടങ്ങളില്‍ ഉയര്‍ന്ന ശിശുമരണ നിരക്കാണുള്ളത്. ഇവിടങ്ങളിൽ യഥാക്രമം 30.3, 31.2, 25.4 എന്നിങ്ങനെയാണ് ശിശുമരണ നിരക്ക്.
അതേസമയം സംസ്‌ഥാനത്ത് നവജാതശിശുക്കളുടെ മരണനിരക്ക് 3.4 ശതമാനവും ശിശുമരണ നിരക്ക് 4.4 ശതമാനവുമാണ്. ശൈശവവിവാഹ നിരക്കും കേരളത്തില്‍ കുറവാണ്. 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹത്തിന്റെ ശതമാനനിരക്ക് കേരളത്തില്‍ 6.3 മാത്രമാണെങ്കില്‍ ആന്ധ്രാപ്രദേശില്‍ 29.3ഉം ഗുജറാത്തില്‍ 21.8ഉം കര്‍ണാടകയില്‍ 21.3ഉം ശതമാനമാണ് ശൈശവവിവാഹ നിരക്ക്.
സ്‍ത്രീകളുടെയും കുട്ടികളുടെയും ജീവിതനിലവാരത്തിലും കേരളം മുന്നിട്ട് നില്‍ക്കുന്നതായും സര്‍വേ വിലയിരുത്തുന്നു.
Read Also: കേരളത്തിലെ കോവിഡ് വാക്‌സിൻ ‘ഡ്രൈ റൺ’ വിജയം; 3.13 ലക്ഷം ആരോഗ്യ പ്രവർത്തകർക്ക് ആദ്യം