തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗം പിജി വിദ്യാർഥിനി ഡോ. ഷഹ്‌ന ആത്‍മഹത്യ ചെയ്‌ത കേസിൽ റിമാൻഡിലുള്ള പ്രതി ഡോ. റുവൈസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പഠനം പൂർത്തിയാക്കാൻ ജാമ്യം അനുവദിക്കണമെന്നും ഏത് വ്യവസ്‌ഥകളും അംഗീകരിക്കാമെന്നും റുവൈസ് കോടതിയെ അറിയിച്ചിരുന്നു.
പിന്നാലെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അതേസമയം, പ്രതിയുടെ സസ്‌പെൻഷൻ പിൻവലിക്കുന്ന കാര്യത്തിൽ ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ചു അച്ചടക്ക സമിതിക്ക് തീരുമാനം എടുക്കാമെന്നും കോടതി വ്യക്‌തമാക്കി. റുവൈസിനു ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ, പഠനം പൂർത്തിയാക്കുന്നത് തടയാനാകില്ലെന്ന് കോടതി പറഞ്ഞു.
ഈ മാസം ഏഴ് മുതൽ പ്രതി കസ്‌റ്റഡിയിൽ ആണെന്നും, ഇനി കസ്‌റ്റഡിയിൽ തുടരേണ്ടതില്ലെന്നും വിലയിരുത്തിയാണ് റുവൈസിന് കോടതി ജാമ്യം അനുവദിച്ചത്. ഈ മാസം നാലിനാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗം പിജി വിദ്യാർഥിനി ഡോ. ഷഹ്‌ന ആത്‍മഹത്യ ചെയ്‌തത്. ഷഹ്‌നയോട് സുഹൃത്തും സഹപാഠിയുമായ റുവൈസും ബന്ധുക്കളും ചേർന്ന് വിവാഹം കഴിക്കാൻ വലിയ തുക സ്‌ത്രീധനം ചോദിച്ചതാണ് ആത്‍മഹത്യക്ക് കാരണമെന്നാണ് കേസ്.
ഷഹ്‌നയുടെ സാമ്പത്തിക സ്‌ഥിതി അറിയാമായിരുന്നിട്ടും ആലോചനയുമായി വീട്ടിലെത്തിയ ബന്ധുക്കൾ പണം ആവശ്യപ്പെട്ടുവെന്ന് കുറിപ്പിൽ നിന്നും വ്യക്‌തമാണെന്ന് വാദത്തിനിടെ ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഡോ.റുവൈസ് മുഖത്ത് നോക്കി സ്‌ത്രീധനം ആവശ്യപ്പെട്ടുവെന്ന് ഷഹ്‌ന കുറിപ്പിൽ പറയുന്നുണ്ട്.
ചതിയുടെ മുഖം തനിക്ക് അഴിച്ചുമാറ്റാൻ കഴിഞ്ഞില്ല. അവന് പണമാണ് വേണ്ടത്. അത് തന്റെ മുഖത്ത് നോക്കി പറഞ്ഞു കഴിഞ്ഞു. ഇനിയും ജീവിക്കണമെന്ന് തോന്നുന്നില്ല. ഈ ചതിക്ക് പകരമായി നല്ല രീതിയിൽ ജീവിച്ചു കാണിക്കുകയാണ് വേണ്ടത്. പക്ഷേ, മറ്റൊരാളെ സ്‌നേഹിക്കാൻ തനിക്ക് കഴിയില്ലെന്നും ഷഹ്‌ന കുറിപ്പിൽ പറയുന്നുണ്ട്.
മരിക്കുന്ന ദിവസം ഷഹ്‌ന റുവൈസിന് വാട്‌സ് ആപ് മെസേജ് അയച്ചിരുന്നു. എന്നാൽ, റുവൈസ് വാട്‍സ് ആപിൽ ബ്ളോക്ക് ചെയ്‌ത ശേഷമാണ് ഷഹ്‌ന ആത്‍മഹത്യ ചെയ്യുന്നത്. സ്‌ത്രീധനമാണ് യുവ ഡോക്‌ടറെ ആത്‍മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് തെളിയിക്കാനുള്ള പ്രധാനം തെളിവായാണ് ആത്‍മഹത്യാ കുറിപ്പ് ഹൈക്കോടതിയിൽ മെഡിക്കൽ കോളേജ് പോലീസ് നൽകിയത്.
Most Read| അനധികൃത സ്വത്ത് സമ്പാദനം; മന്ത്രി കെ പൊൻമുടിക്കും ഭാര്യക്കും മൂന്ന് വർഷം തടവും പിഴയും