തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ടതിന് പിന്നാലെ ആരംഭിച്ച സമരം പിജി ഡോക്‌ടർമാർ ഭാഗികമായി പിൻവലിച്ചു. എമർജൻസി ഡ്യൂട്ടി ചെയ്യാൻ തീരുമാനമായി. എന്നാൽ, ഒപി ബഹിഷ്‌കരണം തുടരും. ഇക്കാര്യത്തിൽ കമ്മിറ്റി കൂടി തീരുമാനം എടുക്കും. ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
ആരോഗ്യ പ്രവർത്തകർക്ക് എതിരായ അതിക്രമങ്ങളിൽ ശക്‌തമായ നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രിയിൽ നിന്ന് ഉറപ്പ് ലഭിച്ചതായി പിജി ഡോക്‌ടർമാർ അറിയിച്ചു. മതിയായ സെക്യൂരിറ്റിയുള്ള സ്‌ഥലങ്ങളിൽ മാത്രമേ ഹൗസ് സർജൻമാരെ നിയമിക്കൂ എന്ന ഉറപ്പും ആരോഗ്യമന്ത്രി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സമരം ഭാഗികമായി പിൻവലിക്കാൻ തീരുമാനമായത്.
അതേസമയം, ഹൗസ് സർജൻമാർ സമരം പിൻവലിക്കുന്നതിൽ തീരുമാനം ആയില്ലെന്നും പിജി ഡോക്‌ടർമാർ അറിയിച്ചു. കൊട്ടാരക്കര ജനറൽ ആശുപത്രിയിലെ ഡോക്‌ടർ വന്ദനാ ദാസിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഡോക്‌ടർമാർ സമരം ആരംഭിച്ചത്. അതിനിടെ, ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ട കേസ് അന്വേഷണം ഇന്ന് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും. കൊല്ലം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. റൂറൽ എസ്‌പി എംഎൽ സുനിൽ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.
Most Read: 68 പേരെ ജില്ലാ ജഡ്‌ജി ആക്കാനുള്ള നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു