തിരുവനന്തപുരം: യുഎഇയിൽ നിന്നെത്തിയ കൊല്ലം സ്വദേശിയായ മങ്കി പോക്‌സ് ബാധിതൻ സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവർമാരെ കണ്ടെത്തി. രണ്ട് ഓട്ടോറിക്ഷാ ഡ്രൈവർമാരെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരെ നിരീക്ഷണത്തിലാക്കി. രോഗിയെ മെഡിക്കൽ കോളേജിൽ എത്തിച്ച കാർ ഡ്രൈവറെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാളെ കണ്ടെത്താൻ ശ്രമം തുടരുകയാണ്.
രോഗിയുടെ റൂട്ട് മാപ്പ് കൃത്യമായി തയ്യാറാക്കാൻ ആകാത്തതും സമ്പർക്കത്തിലുള്ള ചിലരെ കണ്ടെത്താനാകാത്തതും ആശങ്ക ഉയർത്തുന്നതിനിടെ ഡ്രൈവർമാരെ കണ്ടെത്താനായത് ആശ്വാസകരമായി. മങ്കി പോക്‌സിനെതിരെ മാസങ്ങൾക്ക് മുൻപ് തന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കിലും രോഗബാധ സംശയിക്കപ്പെട്ട സമയത്ത് ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികൾക്കെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്.
സമ്പർക്ക പട്ടികയിൽ എത്രയാളുകൾ ഉണ്ടെന്ന കാര്യത്തിൽ വ്യത്യസ്‌ത കണക്കുകളാണ് സംസ്‌ഥാന ആരോഗ്യ വിഭാഗവും കൊല്ലം ജില്ലാ അധികൃതരും നൽകുന്നത്. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ ആളുകളെയും കണ്ടെത്താനുമായിട്ടില്ല. റൂട്ട് മാപ്പിലും പൊരുത്തക്കേടുകളുണ്ട്.
ഇതിനിടെ കേരളം സന്ദർശിക്കുന്ന കേന്ദ്രസംഘം തിരുവനന്തപുരം, കൊല്ലം ജില്ലകൾ സന്ദർശിച്ച് ആരോഗ്യ വകുപ്പ് ഉന്നതരുമായി കൂടിക്കാഴ്‌ച നടത്തും. മങ്കി പോക്‌സ് സ്‌ഥിരീകരിച്ച് നിലവിൽ ചികിൽസയിൽ കഴിയുന്ന മങ്കി പോക്‌സ് ബാധിതന്റെ ആരോഗ്യനില തൃപ്‌തികരമാണ്.പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർക്കാർക്കും ഇതുവരെ രോഗലക്ഷണങ്ങളില്ല.
Most Read: ജോലി: ആളുകളെ കെട്ടിപ്പിടിക്കൽ, ഫീസ് മണിക്കൂറിന് 7000 രൂപ!