പാലക്കാട്: അട്ടപ്പാടിയിലെ എച്ച്ആര്‍ഡിഎസിന്റെ അനധികൃത ഹോമിയോ മരുന്ന് വിതരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രമേയം പാസാക്കി ഷോളയൂർ ഗ്രാമ പഞ്ചായത്ത്. ഭരണ, പ്രതിപക്ഷ അംഗങ്ങൾ പ്രമേയത്തെ പിന്തുണച്ചു. എച്ച്ആർഡിഎസിന്റെ മുഴുവൻ പ്രവർത്തനങ്ങളും അന്വേഷിച്ച് നിയമ നടപടികൾ സ്വീകരിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
എച്ച്ആർഡിഎസ് വിതരണം ചെയ്‌ത മരുന്നുകളുടെ ഗുണ നിലവാരത്തിൽ സംശയമുണ്ട്. സർക്കാരിന്റെയും പഞ്ചായത്തിന്റെയും കോവിഡ് പ്രതിരോധത്തെ തകർക്കാനാണ് മരുന്ന് വിതരണം നടത്തിയതെന്ന് സംശയിക്കുന്നതായും പഞ്ചായത്ത് പറയുന്നു. നേരത്തെയും ആദിവാസികളുടെ രേഖകൾ എച്ച്ആർഡിഎസ് ശേഖരിച്ചിട്ടുണ്ട്. എച്ച്ആർഡിഎസിന്റെ അട്ടപ്പാടിയിലെ മുൻകാല പ്രവർത്തനങ്ങളും ഭൂമി ഇടപാടുകളും ഉൾപ്പടെ അന്വേഷിക്കണമെന്നും ഷൊളയൂർ പഞ്ചായത്ത് പ്രമേയത്തിലൂടെ ആവശ്യപെട്ടു.
എച്ച്ആര്‍ഡിഎസിന്റെ ഹോമിയോ മരുന്ന് വിതരണം നടന്നത് അനുമതി ഇല്ലാതെയാണെന്ന് ഒറ്റപ്പാലം സബ് കളക്‌ടറുള്‍പ്പടെ മൂന്ന് വകുപ്പുകള്‍ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അട്ടപ്പാടിയില്‍ ഇത്തരം നടപടികള്‍ക്ക് മുന്‍കൂര്‍ അനുമതി വേണമെന്ന ഒറ്റപ്പാലം സബ് കളക്‌ടറുടെ സര്‍ക്കുലര്‍ ലംഘിച്ചാണ് മരുന്നു വിതരണമെന്ന് കണ്ടെത്തലുണ്ട്.
അട്ടപ്പാടി ആദിവാസി ഊരുകളില്‍ സന്നദ്ധ സംഘടനയായ എച്ച്ആര്‍ഡിഎസ് ഹോമിയോ മരുന്ന് അനുമതിയില്ലാതെ വിതരണം ചെയ്‌തെന്നായിരുന്നു ആരോപണം. ആദിവാസികളില്‍ നിന്ന് ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ അടക്കം സംഘടന ശേഖരിച്ചിരുന്നു. അട്ടപ്പാടി ബ്ളോക്ക് പഞ്ചായത്തും ഷോളയൂര്‍ ഗ്രാമപഞ്ചായത്തും വിഷയം ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നു.
Most Read: പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനം നിരസിച്ച് അംബിക സോണി