കണ്ണൂർ: കളക്‌ടറേറ്റിലെ ആര്‍ടിഒ ഓഫിസിൽ സംഘര്‍ഷം സൃഷ്‌ടിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പിഴയടക്കാമെന്ന് ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ കോടതിയില്‍. പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കേസുകളിൽ ഏഴായിരത്തോളം രൂപ ഇവർക്കെതിരെ പിഴ ചുമത്തിയിട്ടുണ്ട്. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ടുള്ള പിഴ സംബന്ധിച്ച് ഇ ബുള്‍ജെറ്റ് ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റിന് കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ല. ഇവ മോട്ടോർ വാഹന വകുപ്പിന്റെ പരിധിയിലാണ് വരുന്നത്.
സംഭവത്തില്‍ പോലീസിനെതിരെ നടക്കുന്ന പ്രചാരണങ്ങളെക്കുറിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ ചൊവ്വാഴ്‌ച ഉച്ചക്ക് വാര്‍ത്താ സമ്മേളനത്തിൽ വിശദീകരിക്കുമെന്നാണ് റിപ്പോർട്. ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ ഉത്തരേന്ത്യയിലൂടെ നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ കേസെടുക്കുമെന്നും ബിഹാര്‍ പോലീസിന് വീഡിയോ കൈമാറുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
കണ്ണൂര്‍ ആര്‍ടിഒ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്‌ടിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്‌ച ഉച്ചയോടെയാണ് ഇരിട്ടി സ്വദേശികളായ എബിന്‍, ലിബിന്‍ എന്നിവരെ ടൗണ്‍ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌ത് കണ്ണൂര്‍ സബ് ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരുടെ ജാമ്യാപേക്ഷ ആഗസ്‌റ്റ് 12ന് പരിഗണിക്കും.
Read also: അട്ടപ്പാടിയിലെ അതിക്രമം; പോലീസ് നടപടിയെ പിന്തുണച്ച് മുഖ്യമന്ത്രി