പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി ഊരിലുണ്ടായ പോലീസ് അതിക്രമത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നീതിനിർവഹണം നടത്തുന്നതിന് വേണ്ടിയാണ് പോലീസ് ഊരിലേക്ക് പോയതെന്നും, പോലീസിന്റേത് സ്വാഭാവിക നടപടി ആണെന്നും അദ്ദേഹം വ്യക്‌തമാക്കി. സംഭവത്തിൽ പ്രതിപക്ഷം സമർപ്പിച്ച അടിയന്തിര നോട്ടീസിന് മറുപടി നൽകുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്.
ഊര് മൂപ്പനും, മകനും ചേർന്ന് അയൽവാസിയായ കുറുന്താചലത്തെ പരിക്കേൽപ്പിച്ചിരുന്നു. തുടർന്ന് കുറുന്താചലം നൽകിയ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചത്. ഊരിൽ പോലീസ് നടത്തിയത് കൃത്യ നിർവഹണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കോവിഡ് കാലത്തെ പോലീസ് പ്രവർത്തനങ്ങൾക്ക് പോലീസ് ക്ളീൻ ചിറ്റ് നൽകുകയും ചെയ്‌തു. പിഴ ചുമത്തുന്നത് മഹാ അപരാധമാണെന്ന മട്ടിൽ കാണരുതെന്നും, ഏൽപ്പിച്ച ചുമതലകൾ മാത്രമാണ് പോലീസ് നിർവഹിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് അട്ടപ്പാടിയിലെ ഷോളയൂരിലുള്ള ആദിവാസി ഊരിൽ നിന്നും ഊര് മൂപ്പനായ ചൊറിയമൂപ്പനെയും മകൻ മുരുകനെയും പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഊരിൽ ആദിവാസികൾക്കിടയിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് അറസ്‌റ്റ് ചെയ്‌തുവെന്നാണ് പോലീസിന് നേരെ ഉയർന്ന ആരോപണം. മുരുകന്റെ 17 വയസുള്ള മകന്റെ മുഖത്ത് പോലീസ് ഉദ്യോഗസ്‌ഥൻ അടിച്ചതായും, സ്‌ത്രീകളെ ഉൾപ്പടെ ഉപദ്രവിച്ചതായും പരാതിയിൽ ആരോപിക്കുന്നുണ്ട്. കുടുംബ തർക്കവുമായി ബന്ധപ്പെട്ട പരാതിയിൽ പോലീസ് ഇടപെട്ടപ്പോഴാണ് അട്ടപ്പാടിയിൽ ഈ സംഭവങ്ങൾ അരങ്ങേറിയത്.
Read also: ജന്തര്‍ മന്തറില്‍ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം; ബിജെപി നേതാവിന്റെ പങ്ക് അന്വേഷിക്കും