റിയാദ്: രാജ്യത്ത് വിവാഹ രജിസ്ട്രേഷൻ ഓൺലൈൻ മുഖേനയാക്കാനുള്ള തീരുമാനവുമായി ഭരണകൂടം. ഇതിന്റെ ഭാഗമായി പരീക്ഷണ അടിസ്ഥാനത്തിൽ 75,000 വിവാഹങ്ങളുടെ രജിസ്ട്രേഷൻ ഓൺലൈനിലൂടെ പൂർത്തിയാക്കി. സൗദി നിയമ മന്ത്രി വാലിദ് ബിൻ മുഹമ്മദ് അൽ സമാനിയാണ് വിവരം പുറത്തുവിട്ടത്.
കോവിഡ് കാലത്ത് ഓഫീസുകളിൽ കയറി ഇറങ്ങുന്നതിനുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നത് കൂടി ലക്ഷ്യമിട്ടാണ് നടപടി. ezawaj.sa എന്ന പ്ലാറ്റ്ഫോമിലൂടെയാണ് സേവനം ലഭ്യമാവുക. രാജ്യത്ത് സർക്കാർ സേവനങ്ങൾ കടലാസ് രഹിതമാക്കുക എന്നത് കൂടി മുന്നിൽ കണ്ടാണ് നീക്കം.
പദ്ധതി നടപ്പിലായാൽ വീടുകളിൽ ഇരുന്ന് തന്നെ വിവാഹ രജിസ്ട്രേഷനും അനുബന്ധ കാര്യങ്ങളും പൂർത്തീകരിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. നിയമ വകുപ്പും ആരോഗ്യ, സിവിൽ വകുപ്പുകളും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.