മലപ്പുറം: മുഖ്യമന്ത്രിക്ക് താൽപര്യമുള്ള, എന്നാൽ വേണ്ടത്ര പ്രയോജനമില്ലാത്ത തലശ്ശേരി–മൈസൂരു പദ്ധതിക്ക് വേണ്ടിയാണ് ലമ്പൂർ – നഞ്ചൻകോട് പാത അട്ടിമറിച്ചതെന്ന് മെട്രോമാൻ ഇ ശ്രീധരൻ. റെയിൽവേയും കർണാടക സർക്കാറും നേരത്തേ അംഗീകരിച്ച്, അടിസ്‌ഥാന ആവശ്യത്തിനായി ഫണ്ട് അനുവദിച്ച പദ്ധതിയാണ് വന്യജീവി സങ്കേതത്തിന്റെ പേരും പറഞ്ഞു തള്ളുന്നത്. ഇതിനുള്ള അവസരം മുഖ്യമന്ത്രി സൃഷ്‌ടിച്ചതാണ്, -ഇ ശ്രീധരൻ വ്യക്‌തമാക്കി.
മുൻപ് കർണാടകയിലെ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്‌റ്റ്സ്, ചീഫ് ലൈഫ് വാർഡൻ എന്നിവരുമായി താൻ നേരിട്ട് ചർച്ച നടത്തുകയും വന്യജീവി സങ്കേതത്തെ ബാധിക്കാത്ത വിധത്തിൽ തുരങ്കപാതക്കായി അനുമതി നേടുകയും ചെയ്‌തതാണെന്നും -ഇ ശ്രീധരൻ പറഞ്ഞു. അന്നത്തെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ചീഫ് സെക്രട്ടറിയുമായും ചർച്ച നടത്തി അംഗീകരിപ്പിച്ച പദ്ധതിയാണിതെന്നും അതാണിപ്പോൾ മുഖ്യമന്ത്രി അട്ടിമറിച്ചതെന്നും ഇ ശ്രീധരൻ വിശദീകരിച്ചു.
നേരത്തേ ലഭിച്ച ഈ അനുമതിയെക്കുറിച്ച് കഴിഞ്ഞ ദിവസത്തെ കൂടിക്കാഴ്‌ചയിൽ മുഖ്യമന്ത്രിയോ അദ്ദേഹത്തോടൊപ്പമുള്ളവരോ സൂചിപ്പിച്ചില്ലെന്നാണ് താൻ കരുതുന്നതെന്നും ഇദ്ദേഹം പറഞ്ഞു. റെയിൽവേ മന്ത്രാലയത്തിന്റെ അനുമതിയുള്ള പദ്ധതിയുടെ അന്തിമഘട്ട സർവേ 2013ൽ തന്നെ ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിനായി അന്നത്തെ യുഡിഎഫ് സർക്കാർ ഡിഎംആർസിയെ നിയോഗിക്കുകയും 6 കോടി രൂപ അനുവദിക്കുകയും ചെയ്‌തിരുന്നു. -ഇ ശ്രീധരൻ തുടർന്നു.
2 കോടി ഡിഎംആർസിയുടെ ആവശ്യത്തിനായി ട്രഷറിയിൽ നിക്ഷേപിക്കുകയും ചെയ്‌തിരുന്നു എന്നാൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ആ തുക പിൻവലിക്കുകയും ഡിഎംആർസിയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത് നിർത്തി വെക്കുകയുമാണ് ചെയ്‌തത്, – ശ്രീധരൻ ആരോപിച്ചു.
ഞായറാഴ്‌ചയാണ് പിണറായി വിജയന്‍-ബസവരാജ ബൊമ്മെ കൂടിക്കാഴ്‌ച നടന്നത്. നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാതയുമായി ബന്ധപ്പെട്ട നിര്‍ദേശം കേരളം മുന്നോട്ടുവെച്ചെങ്കിലും ബസവരാജ ബൊമ്മെ ഇതു തള്ളി. ബന്ദിപ്പൂര്‍ ദേശീയ ഉദ്യാനത്തിലൂടെ കടന്നുപോകുന്നതിനാല്‍ സഹകരിക്കില്ല എന്നായിരുന്നു ബസവരാജ ബൊമ്മെയുടെ നിലപാട്. ഈ മാസമാദ്യം ദക്ഷിണമേഖലാ കൗണ്‍സില്‍ യോഗത്തിലെ തീരുമാനപ്രകാരമാണ് പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്.
Most Read: ഗുജറാത്തിൽ പിടിയിലായ 200 കോടിയുടെ ലഹരി പാകിസ്‌ഥാനിൽ നിന്ന്