പാലക്കാട്: കിഴക്കഞ്ചേരി മലയോര മേഖലയിൽ ഭൂചലനമുണ്ടായ പ്രദേശത്ത് ആറു വീടുകൾക്ക് കൂടി വിള്ളൽ കണ്ടെത്തി. ആറുതൊട്ടിയിൽ കുഞ്ഞ്, വലിയകല്ലിങ്കൽ റോയി, പൂത്തോട്ട് അപ്പച്ചൻ, അമ്പതേക്കർ ഹരി, അച്ചാമ്മ പോൾ ചാഞ്ഞപ്ളാക്കൽ എന്നിവരുടെ വീടുകൾക്കും മുണ്ടനാട്ട് ജെയിംസിന്റെ കടയ്‌ക്കുമാണ് വിള്ളൽ കണ്ടത്. നേരത്തെ എട്ട് വീടുകൾക്ക് ഭൂചലനത്തിൽ വിള്ളൽ വീണതായി കണ്ടെത്തിയിരുന്നു. ഇതിന് പുറമെയാണ് ഇപ്പോൾ ആറു വീടുകൾക്ക് കൂടി വിള്ളൽ കണ്ടെത്തിയത്.
പ്രദേശത്ത് ജില്ലാ ജിയോളജിസ്‌റ്റ് എംവി വിനോദിന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തി സ്‌ഥിതിഗതികൾ വിലയിരുത്തി. പാലക്കുഴിയിലെത്തിയ അദ്ദേഹം പ്രദേശവാസികളിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു. ഇതിന്റെ റിപ്പോർട് സെന്റർ ഫോർ എർത്ത് സയൻസ് സ്‌റ്റഡീസ് (സെസ്) അധികൃതർക്കും ജില്ലാ കളക്‌ടർക്കും കൈമാറും. തിണ്ടില്ലം ജലവൈദ്യുത പദ്ധതിക്കായി നിർമിച്ച അണക്കെട്ടിലും വിള്ളൽ വീണതായി കണ്ടെത്തിയിട്ടുണ്ട്.
ബുധനാഴ്‌ച ഉച്ചക്ക് 1.10നും, 2.40നുമായി രണ്ട് തവണയാണ് പ്രദേശത്ത് ഭൂചലനമുണ്ടായത്. ഇടിമുഴക്കം പോലുള്ള ശബ്‌ദവും വിറയലും അനുഭവപ്പെട്ടതായും വീടിനുള്ളിലെ പാത്രങ്ങൾ താഴെ വീണതായും പ്രദേശവാസികൾ പറഞ്ഞു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് വിദഗ്‌ധർ കണ്ടെത്തിയ പീച്ചി ഉൾ വനത്തിലും ഇന്നലെ ജിയോളജി വകുപ്പ് പരിശോധനകൾ നടത്തി. ഭൂചലനത്തെക്കുറിച്ച് സെന്റർ ഫോർ എർത്ത് സയൻസ് സ്‌റ്റഡീസിന്റെ സമിതി അടുത്തദിവസം പ്രദേശത്ത് പരിശോധന നടത്തും.
Most Read: മഞ്ചേരിയിൽ വൻ തീപിടുത്തം