ന്യൂഡെൽഹി: ഇന്ത്യയിൽ പുതുസംരഭങ്ങൾ തുടങ്ങുന്നതിന് നേരത്തെ ഉണ്ടായിരുന്ന തടസങ്ങൾ ഏറെക്കുറെ പരിഹരിക്കപ്പെടുന്നതായി ധനമന്ത്രാലയം. ലോകബാങ്ക് പ്രസിദ്ധീകരിക്കുന്ന ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ സൂചികയില്‍ 2015ല്‍ ഇന്ത്യയുടെ സ്‌ഥാനം 100 ആയിരുന്നു. എന്നാല്‍ അതിൽ നിന്നും ഏറെ മെച്ചപ്പെടുകയാണ് രാജ്യമിപ്പോൾ.
ഈസ് ഓഫ് ഡൂയിങ് ബിസിനസ് പരിഷ്‌കാരങ്ങള്‍ 20 സംസ്‌ഥാനങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞുവെന്നാണ് ധനമന്ത്രാലയം വ്യക്‌തമാക്കുന്നത്. ഈ പരിഷ്‌കാരങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കുന്ന സംസ്‌ഥാനങ്ങള്‍ക്ക് സംസ്‌ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 0.25 ശതമാനം അധികമായി കടമെടുക്കാനാകും എന്നതാണ് പ്രത്യേകത.
ഏറ്റവും ഒടുവില്‍ പരിഷ്‌കാര നടപടികള്‍ പൂര്‍ണമായും നടപ്പിലാക്കിയത് അരുണാചല്‍ പ്രദേശ്, ഛത്തീസ്‌ഗഡ് , ഗോവ, മേഘാലയ, ത്രിപുര എന്നീ സംസ്‌ഥാനങ്ങളാണ്. ഈസ് ഓഫ് ഡൂയിങ് ബിസിനസ് പരിഷ്‌കാരങ്ങള്‍ പൂര്‍ത്തിയാക്കിയ 20 സംസ്‌ഥാനങ്ങള്‍ക്ക് ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്ന് 39,521 കോടി രൂപ കടമെടുക്കാനുള്ള അനുമതിയാണ് കേന്ദ്രം നല്‍കിയിരിക്കുന്നത്.
രാജ്യത്തിന്റെ നിക്ഷേപക സൗഹൃദ ബിസിനസ് അന്തരീക്ഷം വെളിവാക്കുന്നതാണ് ഈസ് ഓഫ് ഡൂയിങ് ബിസിനസ് സൂചിക. അതുകൊണ്ട് തന്നെ, സൂചികയിലെ സ്‌ഥാനം മെച്ചപ്പെടുത്താനുള്ള സത്വര ശ്രമങ്ങളാണ് കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളുടേയും ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടതെന്ന് സാമ്പത്തിക വിദഗ്‌ധരും അഭിപ്രായപ്പെടുന്നു.
Read Also: നവീകരണ പ്രവർത്തനങ്ങൾ; ഇന്ത്യയിലെ 1500 ജീവനക്കാരെ നോക്കിയ പിരിച്ചുവിടും