കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്‌റ്റിലായ വികെ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട്. ആശുപത്രിയിൽ കഴിയുന്ന ഇബ്രാഹിം കുഞ്ഞിന് 19ആം തീയതി കീമോ ചെയ്‌തുവെന്നും തുടർ ചികിൽസ വേണമെന്നും മെഡിക്കൽ റിപ്പോർട്ടിൽ വ്യക്‌തമാക്കി. സീൽഡ് കവറിൽ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ട് കോടതി തുറന്ന് വിശദമായി പരിശോധിച്ചു. ഡിസംബർ 3ന് വീണ്ടും കീമോ ചെയ്യണമെന്നും റിപ്പോർട്ടിൽ പറയുന്നു.
കീമോ ചെയ്‌തത് മൂലം അദ്ദേഹത്തിന്റെ ആരോഗ്യ സ്‌ഥിതിയിലും പ്രതിരോധ ശേഷിയിലും പ്രശ്‌നങ്ങളുണ്ടെന്നും ചോദ്യം ചെയ്യാൻ മറ്റ് ആശുപത്രിയിലേക്ക് മാറ്റിയാൽ അണുബാധയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ബോൺമാരോ അടക്കമുള്ള പ്രശ്‌നങ്ങളും ഇബ്രാഹിം കുഞ്ഞിനുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. റിപ്പോർട്ട് കോടതി പരിഗണിച്ചു. തുടർന്ന് ഇബ്രാഹിം കുഞ്ഞിനെ പോലീസ് കസ്‌റ്റഡിയിൽ വിടാൻ കഴിയില്ലെന്നും കോടതി വ്യക്‌തമാക്കി.
Also Read: തദ്ദേശ സ്‌ഥാപനങ്ങളിലെ ഓഡിറ്റ്; രമേശ് ചെന്നിത്തലയുടെ ഹരജി തീര്‍പ്പാക്കി
വിജിലൻസ് നാല് ദിവസത്തെ കസ്‌റ്റഡിയാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, നിലവില്ലാതെ സാഹചര്യം കണക്കിലെടുത്ത് ഇബ്രാഹിം കുഞ്ഞിനെ കസ്‌റ്റഡിയിൽ വിട്ട് നൽകാൻ സാധിക്കില്ലെന്നാണ് കോടതി പറഞ്ഞത്. അതേസമയം, ലേക്ക് ഷോർ ഹോസ്‌പിറ്റലിൽ നിന്ന് സർക്കാർ ഹോസ്‌പിറ്റലിലേക്ക് ഇബ്രാഹിം കുഞ്ഞിനെ മാറ്റണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഡിഎംഒയുടെ റിപ്പോർട്ട് പരിഗണിച്ച ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ എന്നാണ് കോടതി അറിയിച്ചത്.