തിരുവനന്തപുരം: കിഫ്ബിക്കെതിരായ കേസില്‍ ഡെപ്യൂട്ടി മാനേജര്‍ വിക്രംജിത് സിംഗിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ഇന്ന് ചോദ്യം ചെയ്യും. വിദേശനാണയ പരിപാലനച്ചട്ടത്തിൽ ലംഘനമുണ്ടായെന്ന് ആരോപിച്ചാണ് ഇഡി കിഫ്ബിക്കെതിരെ കേസെടുത്തിരിക്കുന്നത്.
വിക്രംജിത് സിംഗ് ഇന്ന് രാവിലെ പത്ത് മണിക്ക് ഹാജരാകണമെന്ന് കാട്ടിയാണ് ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്. എന്നാല്‍ വിക്രംജിത് സിംഗ് ഇന്ന് ഹാജരാകുമോ എന്ന കാര്യത്തില്‍ വ്യക്‌തതയില്ല. സിഇഒ കെഎം അബ്രഹാമിനോട് നാളെ ഹാജരാകണമെന്നാണ് എൻഫോഴ്‌സ്‌മെന്റ് അറിയിച്ചിരിക്കുന്നത്.
കിഫ്ബിക്കെതിരെ കേസെടുത്തതില്‍ മുഖ്യമന്ത്രി കത്തയച്ച സാഹചര്യത്തില്‍ ചോദ്യം ചെയ്യല്‍ നീളാനാണ് സാധ്യത. കഴിഞ്ഞ ദിവസമാണ് ഇഡിക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് മുഖ്യമന്ത്രി കത്ത് അയച്ചത്.
കിഫ്ബിക്ക് എതിരായ ഇഡിയുടെ നീക്കം രാഷ്‌ട്രീയ പ്രേരിതമാണെന്ന് കത്തില്‍ പറയുന്നു. ഇഡിയുടെ ഇടപെടലുകള്‍ പെരുമാറ്റ ചട്ട ലംഘനമാണ്. കിഫ്ബിക്ക് ഇഡിയുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും കത്തില്‍ പറയുന്നുണ്ട്.
ഇഡി നീക്കത്തിന് എതിരെ ധനമന്ത്രി തോമസ് ഐസക്കും രംഗത്ത് എത്തിയിരുന്നു. ഇഡിക്ക് ഒരു ചുക്കും ചെയ്യാനാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് വെല്ലുവിളിച്ചു. കിഫ്ബി ഉദ്യോഗസ്‌ഥരെ ഇഡി ഭീഷണിപ്പെടുത്തുക ആണെന്നും മുട്ടുമടക്കില്ലെന്നും ഐസക്ക് പറഞ്ഞു.