കൊച്ചി: ഉദ്യോഗസ്‌ഥർക്ക് എതിരായ ക്രൈം ബ്രാഞ്ച് കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നൽകിയ ഹരജികളിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും. വസ്‌തുതകളുടെയും പ്രാഥമിക അന്വേഷണത്തിന്റെയും അടിസ്‌ഥാനത്തിലാണ് ഇഡി ഉദ്യോഗസ്‌ഥർക്ക് എതിരെ കേസെടുത്തതെന്നാണ് സർക്കാരിന്റെ നിലപാട്. ഇഡിയുടെ ഹരജി നിയമപരമായി നിലനിൽക്കുന്നതല്ലെന്നും അന്വേഷണത്തിൽ കോടതി ഇടപെടരുതെന്നും ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് എതിരായി മൊഴി നൽകാൻ പ്രതികളായ സ്വപ്‍ന സുരേഷിനെയും സന്ദീപ് നായരെയും ഇഡി ഉദ്യോഗസ്‌ഥർ നിർബന്ധിച്ചുവെന്ന് ആരോപിച്ചാണ് ക്രൈം ബ്രാഞ്ച് കേസുകൾ രജിസ്‌റ്റർ ചെയ്‌തത്. ക്രൈം ബ്രാഞ്ചിന്റെ എഫ്‌ഐആർ റദ്ദാക്കണമെന്നും നിക്ഷ്‌പക്ഷ അന്വേഷണത്തിനായി കേസ് സിബിഐക്ക് കൈമാറണം എന്നുമാണ് ഇഡിയുടെ ആവശ്യം.
സ്വപ്‍ന സുരേഷിന്റെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്‌ഥരുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് ഇഡിക്ക് എതിരെ ക്രൈം ബ്രാഞ്ച് ആദ്യം കേസെടുത്തത്. പിന്നീട് സന്ദീപ് നായരുടെ മൊഴി പ്രകാരം ഇഡി ഉദ്യോഗസ്‌ഥർക്ക് എതിരെ ക്രൈം ബ്രാഞ്ച് രണ്ടാമതും കേസ് എടുക്കുകയായിരുന്നു.
Also read: വോട്ടെടുപ്പ് കഴിഞ്ഞ് മൂന്ന് ദിവസം; അന്തിമ പോളിങ് ശതമാനത്തിൽ അവ്യക്‌തത തുടരുന്നു