തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) എതിരായ ജുഡീഷ്യൽ അന്വേഷണത്തിന് ഹൈക്കോടതി ഇടക്കാല സ്‌റ്റേ അനുവദിച്ചതിൽ പ്രതികരണവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. സംസ്‌ഥാന സർക്കാർ തീരുമാനം നിയമപരമായ പരിശോധനക്ക് ശേഷമായിരുന്നുവെന്ന് വിജയരാഘവൻ പറഞ്ഞു.
അന്വേഷണം സ്‌റ്റേ ചെയ്‌തത് ഇടക്കാല ഉത്തരവ് മാത്രമാണ്. തീരുമാനം അംഗീകരിച്ചു കൊണ്ട് തന്നെ സർക്കാർ തങ്ങളുടെ ഭാഗം വീണ്ടും കോടതിയെ അറിയിക്കും. സ്‌റ്റേ ഒഴിവാക്കി മുന്നോട്ടു പോകാൻ പറ്റുമോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് കേന്ദ്ര അന്വേഷണ ഏജൻസികൾ എങ്ങനെ പ്രവർത്തിച്ചുവെന്നത് കണ്ടതാണെന്നും ഇത് ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധം ഉണ്ടാക്കിയിരുന്നു എന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
സർക്കാർ നടപടിക്ക് എതിരെ ഇഡി സമർപ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈക്കോടതി ജുഡീഷ്യൽ അന്വേഷണം താൽകാലികമായി സ്‌റ്റേ ചെയ്‌തത്. ജസ്‌റ്റിസ് വികെ മോഹനൻ കമ്മീഷൻ നിയമനം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇഡി ഹരജി സമർപ്പിച്ചത്.
കേന്ദ്ര ഏജന്‍സി ഉള്‍പ്പെട്ട കേസിൽ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്‌ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും സമാന്തര അന്വേഷണം ശരിയല്ലെന്നുമായിരുന്നു ഹരജിയിലെ ഇഡി വാദം. അന്വേഷണത്തിനെതിരായ ഇഡിയുടെ ഹരജി ഫയലിൽ സ്വീകരിച്ച കോടതി പിന്നീട് വിശദമായ വാദം കേൾക്കും.
Most Read: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉൽസവബത്തയും ബോണസും നല്‍കും; ധനമന്ത്രി