കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് എതിരെ ജുഡീഷ്യൽ അന്വേഷണം നടത്താനുള്ള സംസ്‌ഥാന സർക്കാർ നീക്കത്തിന് തിരിച്ചടി. ഇഡി നൽകിയ ഹരജി പരിഗണിച്ച ഹൈക്കോടതി ജുഡീഷ്യൽ അന്വേഷണത്തിന് ഇടക്കാല സ്‌റ്റേ പുറപ്പെടുവിച്ചു. അന്വേഷണത്തിനെതിരായ ഇഡിയുടെ ഹരജി ഫയലിൽ സ്വീകരിച്ച കോടതി പിന്നീട് വിശദമായ വാദം കേൾക്കുമെന്നും അറിയിച്ചു. എതിർ കക്ഷിയെങ്കിലും മുഖ്യമന്ത്രിക്ക് നോട്ടീസ് അയക്കില്ല. എന്നാൽ മറ്റ് കക്ഷികൾക്ക് നോട്ടീസ് അയക്കും.
ജസ്‌റ്റിസ് വികെ മോഹനൻ കമ്മീഷൻ നിയമനം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇഡി ഹരജി സമർപ്പിച്ചത്. കേന്ദ്ര ഏജന്‍സി ഉള്‍പ്പെട്ട കേസിൽ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്‌ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും സമാന്തര അന്വേഷണം ശരിയല്ലെന്നുമായിരുന്നു ഹരജിയിലെ ഇഡി വാദം.
കേന്ദ്ര ഏജൻസിയുടെ അന്വേഷണം കോടതിയുടെ മേൽനോട്ടത്തിലാണ്. കമ്മീഷൻ ഓഫ് എൻക്വയറീസ് ആക്‌ട് പ്രകാരം സംസ്‌ഥാനങ്ങൾക്ക് കേന്ദ്ര ഏജൻസികൾക്കെതിരെ അന്വേഷണം നടത്താനാകില്ല. മുഖ്യമന്ത്രി ഒദ്യോഗിക പദവി ദുരുപയോഗം ചെയ്‌താണ് കമ്മീഷൻ നിയമന ഉത്തരവിറക്കിയത്. സ്വർണക്കടത്തിലെ അന്വേഷണം അട്ടിമറിക്കാനാണ് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത്. അതുകൊണ്ട് ജുഡീഷ്യൽ കമ്മീഷൻ അന്വേഷണം സ്‌റ്റേ ചെയ്യണമെന്നും ഇഡി കോടതിയോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെ മൂന്നാം എതിർകക്ഷി ആക്കിയായിരുന്നു ഇഡി ഹരജി നൽകിയിരുന്നത്.
എന്നാൽ ജുഡീഷ്യൽ കമ്മീഷന് എതിരായ ഹരജി നിലനിൽക്കില്ല എന്നായിരുന്നു സർക്കാർ വാദം. ഇഡി, കേന്ദ്ര സർക്കാരിന് കീഴിലുള്ള വകുപ്പ് മാത്രമാണെന്നും അങ്ങനെ ഒരു വകുപ്പിന് സംസ്‌ഥാന സർക്കാരിന് എതിരെ ഹരജി നൽകാൻ കഴിയില്ലെന്നും സംസ്‌ഥാന സർക്കാർ കോടതിയിൽ നിലപാടെടുത്തു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേരു പറയാന്‍ നിര്‍ബന്ധിക്കുന്നുവെന്ന പ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിലാണ് കമ്മീഷനെ നിയമിച്ചതെന്നും ഇഡിക്ക് ഇത്തരമൊരു ഹരജി നൽകാൻ അധികാരമില്ലെന്നും സർക്കാർ വാദിച്ചു. എന്നാൽ ഈ വാദങ്ങൾ കോടതി തള്ളുകയായിരുന്നു.
Most Read: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; ഒളിവിലായിരുന്ന മുഖ്യപ്രതി പൂക്കോയ തങ്ങള്‍ കീഴടങ്ങി