കൊല്ലം: കേരളത്തിലെ വികസനം തടയാൻ ഇഡിയുടെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ഇതുകൊണ്ടൊന്നും ജനങ്ങളോടുള്ള പ്രതിബദ്ധതയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വപ്‌നം കാണാന്‍ പോലുമാകാത്ത പദ്ധതികള്‍ നടപ്പിലായത് കിഫ്ബിയെ പുനരുജ്‌ജീവിപ്പിച്ചത് കൊണ്ടാണെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.
കിഫ്ബി കൊണ്ടുവന്നപ്പോള്‍ മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം എന്നു പോലും പ്രതിപക്ഷം അന്ന് പരിഹസിച്ചു. കിഫ്ബിയിലൂടെ 50,000 കോടി രൂപ കണ്ടെത്തും എന്ന് പറഞ്ഞപ്പോള്‍ അതിനെ യുഡിഎഫ് എതിര്‍ത്തു. അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ 62,000 കോടി രൂപ കണ്ടെത്തി. ആ കിഫ്ബിയെ തകര്‍ക്കാനാണ് ഇപ്പോഴത്തെ ശ്രമം.
ബിജെപിക്കൊപ്പം കോണ്‍ഗ്രസും അതില്‍ പങ്കുചേരുകയാണെന്നും മുഖ്യമന്ത്രി കൊല്ലത്ത് പറഞ്ഞു. പാര്‍ട്ടിക്കാരല്ലാത്ത ബഹുജനങ്ങളടക്കം സര്‍ക്കാരിനെ പിന്തുണക്കുന്നുണ്ടെന്നും ഇവരാണ് പാര്‍ട്ടിയുടെ ശക്‌തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളും എല്‍ഡിഎഫിനെ സ്വീകരിച്ചു. എല്‍ഡിഎഫിന് ലഭിച്ച രണ്ടാമൂഴം ജനങ്ങള്‍ നെഞ്ചിലേറ്റിയതിന്റെ തെളിവാണ്.
എന്നാല്‍ മറ്റു ചിലരുണ്ട്. ഈ പാര്‍ട്ടി ഇവിടെ നിലനില്‍ക്കരുത് എന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. തുടര്‍ഭരണത്തിന് ശേഷം യുഡിഎഫ് വല്ലാത്ത പകയും വിദ്വേഷവും പടര്‍ത്തുന്നു. മുന്‍കാലങ്ങളില്‍ സിപിഎമ്മിനെതിരെ അനാവശ്യമായ ശത്രുത ചില ജനവിഭാഗങ്ങളില്‍ ഉണ്ടാക്കിയെടുക്കാന്‍ യുഡിഎഫിന് കഴിഞ്ഞിരുന്നു. ഇപ്പോള്‍ ജനം അത് തിരിച്ചറിഞ്ഞെന്നും പിണറായി വിജയന്‍ പറഞ്ഞു.
Read Also: സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം എന്ത് വിലകൊടുത്തും സംരക്ഷിക്കും; കോടിയേരി