തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിനെ അട്ടിമറിക്കാൻ നീക്കം നടക്കുന്നുണ്ടെന്നും എന്ത് വില കൊടുത്തും ഈ നീക്കത്തെ പ്രതിരോധിക്കുമെന്നും കോടിയേരി പറഞ്ഞു. മികച്ച നിലയിൽ മുന്നോട്ട് പോകുന്ന സംസ്‌ഥാന വികസന പദ്ധതികളെ നിരന്തരം കേന്ദ്രം തടസപ്പെടുത്തുകയാണെന്നും ഇദ്ദേഹം ആരോപിച്ചു. സംസ്‌ഥാന കമ്മിറ്റിയുടെ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു കോടിയേരി.
കേന്ദ്രം ഗവർണറെ ഉപയോഗിച്ച് അട്ടിമറി നീക്കം നടത്തുന്നു എന്ന സൂചനയാണ് ഇദ്ദേഹം നൽകിയത്. ‘ഗവർണറെ ഉപയോഗിച്ചുകൊണ്ട് സർക്കാരിനെതിരെ നീങ്ങാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും ഇത്തരം ഇടപെടലുകൾ ജനാധിപത്യത്തെ ദുർബലമാക്കുകയാണ് ചെയ്യുന്നത്’ -ഇദ്ദേഹം കുറ്റപ്പെടുത്തി.
മാദ്ധ്യമ ഇടപെടൽ പോരെന്നും കൂടുതൽ ജനകീയ പിന്തുണ നേടുന്ന പദ്ധതികൾ വേണമെന്നും പാർട്ടി, സർക്കാരിന് മാർഗനിർദ്ദേശം നൽകി. പാർട്ടി പാർലമെന്ററി സംവിധാനത്തിന് ചുറ്റും കറങ്ങരുത്. കഴിഞ്ഞ സർക്കാർ പൂർത്തിയാക്കാതെ പോയ പദ്ധതികൾ പൂർത്തിയാക്കണം. സംസ്‌ഥാന സർക്കാർ എല്ലാവർക്കും നീതി ഉറപ്പാക്കണമെന്നും കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.
ഗവർണറുടെ ഇടപെടൽ ജനാധിപത്യ വിരുദ്ധമാണെന്നും സാധാരണഗതിയിൽ കേരളം കാണാത്ത സമീപനമാണ് ഗവർണറുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും കോടിയേരി കുറ്റപ്പെടുത്തി. സുപ്രധാന ഓർഡിനൻസുകൾ ഗവർണർ തടസപ്പെടുത്തിയതായും ഇദ്ദേഹം പറഞ്ഞു.
Most Read: ലോകകപ്പിലെ കിക്കോഫ് മൽസരം ഖത്തറും ഇക്വഡോറും തമ്മിൽ