ദോഹ: ഖത്തറിൽ ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബോൾ മഹാമഹത്തിന് നവംബര്‍ 20ന് കിക്കോഫ് ആകും. മുൻപ് പ്രഖ്യാപിച്ചതിലും ഒരു ദിവസം നേരെത്തെയാണ് കിക്കോഫ് മൽസരം നടക്കുന്നത്.
നവംബർ 21നാണ് കിക്കോഫ് തീരുമാനിച്ചിരുന്നത്. ഉൽഘാടന മൽസരമായി ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട ഖത്തറും ഇക്വഡോറും തമ്മിലുള്ള മൽസരം 21നാണ് ഫിഫ തീരുമാനിച്ചിരുന്നത്. ഇതിന് മുമ്പായി രണ്ടു മൽസരങ്ങൾ നടക്കുന്നുണ്ടെങ്കിലും ഖത്തർ-ഇക്വഡോർ മൽസരമാണ് ഉൽഘാടന മൽസരമായി ഫിഫ പ്രഖ്യാപിച്ചിട്ടുള്ളത്. മുൻപുള്ള കളികൾ ഉൽഘാടന മൽസരത്തിന്റെ ശോഭ കെടുത്തുന്നത് പരിഗണിച്ചാണ് കിക്കോഫ് 20ലേക്ക് മാറ്റാൻ തീരുമാനിച്ചത്.
ബ്രസീല്‍, ജര്‍മനി, ഇംഗ്ളണ്ട്, ഫ്രാന്‍സ് തുടങ്ങിയ കാൽപന്ത് ലോകത്തെ ഇതര രാജാക്കൻമാർ ഖത്തറിൽ എത്തുന്നുണ്ടങ്കിലും ഇറ്റലിക്ക് ഇത്തവണത്തേക്ക് യോഗ്യത നേടാനാകാത്തത് ഫുട്‌ബോള്‍ ആസ്വാദകരുടെ മനസിടിച്ച സംഭവമാണ്. എങ്കിലും, 28 ദിവസം നീളുന്ന ലോകകായിക മാമാങ്കത്തിലൂടെ രാജ്യത്തിനെ ലോക ഭൂപടത്തിലെ അനിഷേധ്യ ശക്‌തിയായി അടയാളപ്പെടുത്താൻ എല്ലാ അർഥത്തിലും തയാറായാണ് ഖത്തർ കിക്കോഫ് മൽസരം ആരംഭിക്കുന്നത്.
ലയണല്‍ മെസി, റൊണാള്‍ഡോ പോലുള്ള ലോക സൂപ്പര്‍ താരങ്ങളുടെ അവസാന ലോകകപ്പായ ഈ സീസണിൽ ഒരു ദിവസം നാല് മൽസരം വരെയുണ്ട്. നാല് ടീമുകളടങ്ങിയ എട്ട് ഗ്രൂപ്പുകളാണുള്ളത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്‌ഥാനക്കാർ നോക്കൗട്ടിലെത്തും. മൊത്തം 64 മൽസരങ്ങൾ. നിലവിലെ തീരുമാനമനുസരിച്ച് ഡിസംബര്‍ 18നാണ് ഫൈനല്‍ നടക്കുക.
1930 മുതൽ എല്ലാ നാല് വർഷങ്ങൾ കൂടുമ്പോഴും ലോകകപ്പ് നടക്കും. രണ്ടാം ലോകമഹായുദ്ധം കാരണം 1942ലും 1946ലും ലോകകപ്പ് നടത്തിയിട്ടില്ല. 2010ലെ ദക്ഷിണാഫ്രിക്കയിൽ വെച്ച് നടന്ന ലോകകപ്പിൽ സ്പെയിനാണ് ജേതാക്കളായത്. 2014ൽ നടന്ന ബ്രസീൽ ലോകകപ്പിൽ ജർമ്മനിയും ജേതാക്കളായി. 2018ൽ റഷ്യയിൽ നടന്ന ലോകകപ്പ് മൽസരത്തിൽ ഫ്രാൻസ് വിജയിച്ചു. ഫലം ഫ്രാൻസ് 4, ക്രൊയേഷ്യ 2 എന്നിങ്ങനെയായിരുന്നു.
2022ലെ ലോകകപ്പ് മൽസരമാണ് ഖത്തറിൽ 20ന് ആരംഭിക്കുന്നത്. 2026ലെ ലോകകപ്പിന് അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങൾ ചേർനാണ് അതിഥ്യമരുളുന്നത്. ഒരുമിച്ചുള്ള അതിഥ്യരീതി എങ്ങിനെയാണ് എന്നതിൽ വ്യക്‌തത വരാൻ ഈ ലോകകപ്പ് അവസാനിക്കണം. ഫുട്‍ബോളിനെ ലഹരിയായി നെഞ്ചേറ്റുന്ന ഇന്ത്യൻ ആസ്വാദകർക്ക് തങ്ങളുടെ സ്വന്തം രാജ്യം ലോകകപ്പ് കളിക്കുന്നത് കാണാൻ ഇനിയെത്രനാൾ കാത്തിരിക്കേണ്ടിവരും?
Most Read: സ്‌ത്രീധന പീഡനം; യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്