പാരീസ്: കഴിഞ്ഞ വർഷത്തെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള അന്താരാഷ്‌ട്ര ഫുട്‍ബോൾ ഫെഡറേഷന്റെ ‘ഫിഫ ദി ബെസ്‌റ്റ്’ പുരസ്‌കാരം പ്രഖ്യാപിച്ചു. ദി ബെസ്‌റ്റ് ഫിഫ ഫുട്‌ബോളറായി അർജന്റീന ക്യാപ്റ്റൻ ലയണൽ മെസിയെ തിരഞ്ഞെടുത്തു. ലോകകപ്പിൽ കിരീടത്തിന് ഒപ്പം ഗോൾഡൻ ബോളും മെസി സ്വന്തമാക്കിയിരുന്നു. ഇതാണ് പുരസ്‌കാരത്തിന് അർഹനാക്കിയത്.
പാരീസിൽ രാത്രി 1.30ന് ആയിരുന്നു പുരസ്‌കാര ദാന ചടങ്ങ്. ഫ്രാൻസിന്റെ മുൻനിര താരങ്ങളായ കിലിയൻ എംബപെ, കരിം ബെൻസേമ എന്നിവരാണ് അന്തിമ പട്ടികയിൽ ഉണ്ടായിരുന്നത്. ഇത് ഏഴാം തവണയാണ് മെസി മികച്ച താരത്തിനുള്ള ഫിഫയുടെ പുരസ്‌കാരം നേടുന്നത്. ഒരു തവണ ഫിഫ വേൾഡ് പ്ളെയർ ഓഫ് ദ ഇയർ, നാല് തവണ ഫിഫ ബാലൻ ഡി ഓർ, രണ്ടു തവണ ഫിഫ ദ ബെസ്‌റ്റ് എന്നിവയാണ് നേടിയത്.
ഖത്തർ ലോകകപ്പിൽ ഫൈനലിലെ രണ്ടു ഗോളുകൾ ഉൾപ്പടെ ഏഴ് ഗോളുകൾ നേടിയ താരത്തിന്റെ നായകത്വത്തിലാണ് അർജന്റീന ലോകകിരീടം ചൂടിയത്. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്‌കാരവും മെസി നേടി. ഫ്രഞ്ച് ഫുട്‌ബോളിൽ കഴിഞ്ഞ സീസണിൽ പിഎസ്‌ജിയെ ചാമ്പ്യൻമാരാക്കുന്നതിലും മെസി നിർണായക പങ്കാണ് വഹിച്ചത്.
അതേസമയം, ‘വേദിയിൽ എത്തുന്നത് ഒരു ബഹുമതിയാണെന്നും വിജയിക്കാൻ സാധിച്ചത് അതിലും മഹത്തരമാണെന്നും പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട്’ മെസി പറഞ്ഞു. ‘ലോകകപ്പ് നേടുകയെന്നത് ഒരു സ്വപ്‌ന സാക്ഷാൽക്കാരമാണെന്നും അർജന്റീനയിലെ സഹതാരങ്ങൾക്കും കുടുംബത്തിനും നന്ദി ഉണ്ടെന്നും’ അദ്ദേഹം പറഞ്ഞു.
വനിതാ വിഭാഗത്തിൽ ബാഴ്‌സലോണയുടെ സ്‌പാനിഷ് താരം അലെക്‌സിയ പ്യൂട്ടല്ലസ് മികച്ച താരമായി. അർജന്റീനയുടെ എമിലിയാനോ മാർട്ടിനെസാണ് മികച്ച ഗോൾ കീപ്പർ. അർജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ലയണൽ സ്‌കലോണിയാണ് മികച്ച പരിശീലകൻ. ഇംഗ്ളണ്ട് കോച്ച് സറീന വീഗ്‌മാനാണ് മികച്ച വനിതാ ടീം പരിശീലക. മികച്ച ആരാധകർക്കുള്ള പുരസ്‌കാരം അർജന്റീന ആരാധകരും സ്വന്തമാക്കി.
Most Read: സംസ്‌ഥാനത്തെ ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി നീട്ടി