കൊച്ചി: കിഫ്‌ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് ഒരുതവണ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരായിക്കൂടെ എന്ന് ഹൈക്കോടതി. അറസ്‌റ്റ് ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്താമെന്നും കോടതി വ്യക്‌തമാക്കി. അതേസമയം, തിങ്കളാഴ്‌ച മറുപടി നൽകാമെന്ന് തോമസ് ഐസക് ഹൈക്കോടതിയെ അറിയിച്ചു.
മസാല ബോണ്ട് ഇറക്കിയതിലും ഫണ്ട് വിനിയോഗിച്ചതിലും ഫെമ ലംഘനം നടന്നിട്ടുണ്ടോയെന്ന വിഷയത്തിലും ഇഡി നൽകിയ സമൻസിനെതിരെ തോമസ് ഐസക് നൽകിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ ചോദ്യം. ഇഡി അയച്ച സമൻസുകൾ തോമസ് ഐസക് അവഗണിച്ചിരുന്നു. മസാല ബോണ്ട് ഇറക്കിയതിൽ ധനമന്ത്രിയായിരുന്ന തനിക്ക് മാത്രമായി ഉത്തരവാദിത്തം ഇല്ലെന്ന നിലപാടാണ് തോമസ് ഐസക് ഇഡിയെ രേഖാമൂലം അറിയിച്ചിരിക്കുന്നത്.
എന്നാൽ, കേസിൽ വിവരം ശേഖരിക്കാനായി ഇഡി നോട്ടീസ് നൽകി ഹാജരാവാൻ ആവശ്യപ്പെടുമ്പോൾ ഇത്തരത്തിൽ മറുപടി നൽകി വിട്ടുനിൽക്കാൻ കഴിയില്ലെന്നാണ് ഇഡിയുടെ നിലപാട്. കേസിൽ അന്വേഷണം നിശ്‌ചലമാക്കാൻ കിഫ്ബിയും തോമസ് ഐസക് അടക്കമുള്ളവരും ബോധപൂർവം ശ്രമിക്കുന്നതായി ഇഡി ഹൈക്കോടതിയിൽ ആരോപിച്ചു.
Most Read| എസ്എസ്എൽസി പരീക്ഷ മാർച്ച് നാലുമുതൽ; മോഡൽ ഈ മാസം 19ന്