കോഴിക്കോട്: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കേരളത്തിൽ നടത്തിയ റെയ്‌ഡും അതിൽ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന കാര്യങ്ങളും വസ്‌തുതാ വിരുദ്ധമാണെന്ന് പോപ്പുലർ ഫ്രണ്ട്. ഇത് പകപോക്കൽ രാഷ്‌ട്രീയത്തിന്റെ ഭാഗമാണെന്നും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി അനീസ് അഹമ്മദ് പറഞ്ഞു.
ഇഡി നടത്തിയ റെയ്‌ഡുകളും പുറത്തിറക്കിയ വാർത്താകുറിപ്പിലെ അവകാശവാദങ്ങളും അടിസ്‌ഥാനരഹിതവും അധാർമ്മികവും ദുരുദ്ദേശപരവുമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ബിജെപി നേതാക്കളുടെ 400 കോടിയുടെ കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കാൻ താൽപര്യമില്ലാത്ത ഇഡിയാണ് ഇപ്പോൾ നിയമാനുസൃതമായി പ്രവർത്തിക്കുന്ന ബിസിനസുകൾക്ക് പിന്നാലെ പോകുന്നത്. ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുസ്‌ലിം വിരുദ്ധ പ്രചാരണത്തിലൂടെ കൂടുതൽ വർഗീയ ചേരിതിരിവ് സൃഷ്‌ടിക്കുക എന്നതാണ് ആർഎസ്‌എസിന്റെയും ബിജെപിയുടെയും പദ്ധതിയെന്നും അവർ ഇഡി ഉൾപ്പടെയുള്ള കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും അനീസ് അഹമ്മദ് വാർത്താകുറിപ്പിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം വീടുകളിലും പ്രൊജക്‌ട് സൈറ്റുകളിലും ഇഡി നടത്തിയ റെയ്‌ഡുകൾ കോടതിയിൽ ഉന്നയിച്ച നടപടി ക്രമങ്ങൾക്ക് വിരുദ്ധമാണ്. അടിസ്‌ഥാന മാനദണ്ഡങ്ങൾ പോലും പാലിക്കാതെ ഇഡി ഉദ്യോഗസ്‌ഥർ വീടുകളിൽ കയറിയത് പ്രായമായ കുടുംബാംഗങ്ങളെ പ്രയാസത്തിലാക്കുകയും അവർ ആശുപത്രിയിൽ ചികിൽസയിലുമാണ്. വനിതാ ഉദ്യോഗസ്‌ഥരില്ലാതെയാണ് സ്‌ത്രീകൾ മാത്രമുള്ള വീട്ടിലേക്ക് ഇഡി സംഘം അതിക്രമിച്ച് കയറിയത്. ഈ നിയമലംഘനങ്ങൾ മറച്ചുവെക്കാനാണ് ഇപ്പോൾ നിരപരാധികൾക്കെതിരെ കള്ളപ്പണത്തിന്റെ വിചിത്ര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത് എന്നും അനീസ് അഹമ്മദ് ആരോപിച്ചു.
ഡിസംബർ എട്ടാം തീയതിയാണ് കേരളത്തിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും ഇഡി റെയ്‌ഡ് നടത്തിയത്. പരിശോധനയിൽ കള്ളപ്പണ ഇടപാടുകൾ സ്‌ഥിരീകരിക്കുന്ന രേഖകൾ ലഭിച്ചുവെന്ന് ഇഡി അറിയിച്ചിരുന്നു. പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് അബുദാബിയിൽ ബാറും റെസ്‌റ്റോറന്റും അടക്കമുള്ള സ്വത്തുവകകൾ ഉണ്ടെന്നും ഇഡി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയ്‌ക്കെതിരെ പോപ്പുലർ ഫ്രണ്ട് രംഗത്തെത്തിയത്.
Also Read: യുവാവിന്റെ കാൽ വെട്ടിമാറ്റി അരുംകൊല; മൂന്നുപേർ കസ്‌റ്റഡിയിൽ