പനാജി: അഴിമതി രഹിത സർക്കാരിനെ തിരഞ്ഞെടുക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്‌ത് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഗോവയിൽ ഇന്ന് നിയമസഭാ വോട്ടെടുപ്പ് നടക്കുന്ന പശ്‌ചാത്തലത്തിലാണ് പ്രിയങ്കയുടെ ആഹ്വാനം. ഗോവയെ ഒന്നാമതെത്തിക്കുന്ന രാഷ്‌ട്രീയം തിരഞ്ഞെടുക്കണമെന്നും വികസന സർക്കാരിനെ അധികാരത്തിൽ എത്തിക്കണമെന്നും പ്രിയങ്ക വോട്ടർമാരോട് അഭ്യർഥിച്ചു.
ഡെൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളും ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. “അഴിമതി സമ്പ്രദായം” മാറ്റാൻ ഗോവക്കാർക്ക് ലഭിച്ച അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളുടെ കുട്ടികളുടെ ഭാവിക്കായി വോട്ട് ചെയ്യണമെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.
ഗോവയിൽ 40 നിയോജക മണ്ഡലങ്ങളിലും ഒന്നിച്ചാണ് പോളിംഗ് നടക്കുന്നത്. 301 സ്‌ഥാനാർഥികളാണ് ജനവിധി തേടുന്നത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് വോട്ടെടുപ്പ് ദിവസം ഏർപ്പെടുത്തിയിട്ടുള്ളത്.
അഭിപ്രായ സർവേകൾ ബിജെപിക്ക് നേരിയ മുന്‍തൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമെന്നാണ് അവസാന ട്രെന്‍ഡുകള്‍ നല്‍കുന്ന സൂചന. വോട്ടിംഗ് ശതമാനത്തില്‍ ചെറിയ വ്യത്യാസം മാത്രമേ വരാനിടയുള്ളൂ. സീറ്റിന്റെ കാര്യത്തിലും നാലോ അഞ്ചോ എണ്ണത്തിന്റെ മാറ്റം വന്നേക്കാം.
എന്നാൽ, തൃണമൂല്‍ കോൺഗ്രസും ആം ആദ്‌മി പാര്‍ട്ടിയും ആരുടെ വോട്ട് ബാങ്കിലാണ് ചോര്‍ച്ചയുണ്ടാക്കുക എന്നതിനെ ആശ്രയിച്ചാകും ഗോവയിലെ അന്തിമ വിധി. പതിവുപോലെ പ്രാദേശിക പാർട്ടികളും ജാതിസമവാക്യങ്ങളും ഇത്തവണയും നിർണായകമായിരിക്കും. മാർച്ച് 10നാണ് വോട്ടെണ്ണൽ.
Most Read: 1250 പോയിന്റ് ഇടിഞ്ഞ് സെൻസെക്‌സ്; ബാങ്ക് സൂചികയ്‌ക്ക് തിരിച്ചടി