കാസർഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായി. കാസർഗോഡ് ക്രൈം ബ്രാഞ്ച് ഓഫിസിലാണ് കെ സുരേന്ദ്രൻ ഹാജരായത്. അന്വേഷണം സ്‌ഥാനാർഥിത്വം പിൻവലിക്കാൻ ബിഎസ്‌പി സ്‌ഥാനാർഥിയായി മൽസരിച്ച കെ സുന്ദരയ്‌ക്ക് കോഴ നൽകി എന്ന കേസിലാണ് ചോദ്യം ചെയ്യൽ.
കാസർഗോഡ് ഗസ്‌റ്റ് ഹൗസിലാണ് ചോദ്യം ചെയ്യൽ. കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി മുൻപാകെയാണ് കെ സുരേന്ദ്രൻ ഹാജരായത്. നിയമ നടപടികളുമായി സഹകരിക്കുമെന്ന് ബിജെപി അറിയിച്ചിരുന്നു. ഇലക്ഷൻ അട്ടിമറിക്കാൻ കോഴ നൽകി എന്ന വകുപ്പാണ് സുരേന്ദ്രന് മേൽ ചുമത്തിയിട്ടുള്ളത്. കേസിലെ ഏക പ്രതിയും സുരേന്ദ്രനാണ്.
വ്യാഴാഴ്‌ച നേരിട്ടെത്തി ഹാജരാകണമെന്നാണ് കാസർഗോഡ് ജില്ലാ ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നത്. കേസ് രജിസ്‌റ്റർ ചെയ്‌ത് മൂന്ന് മാസങ്ങൾക്കു ശേഷമാണ് കെ സുരേന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം നൽകിയത്.
Also Read: പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കണം; സിപിഐ സംഘടന