തിരുവനന്തപുരം: സിപിഎം എന്നാല്‍ പിണറായി വിജയൻ മാത്രമായി മാറിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ജനാധിപത്യത്തില്‍ ചോദ്യം ചെയ്യാന്‍ കഴിയാത്ത നേതാവുണ്ടാകാന്‍ പാടില്ല. ഏത് നേതാവും ചോദ്യം ചെയ്യപ്പെടണം എന്നും അദ്ദേഹം പറഞ്ഞു.
സര്‍വേകളെ പോസിറ്റീവ് ആയാണ് കാണുന്നത്. കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരും. മുഖ്യമന്ത്രിയെ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും. മുഖ്യമന്ത്രി സ്‌ഥാനം സംബന്ധിച്ച് ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ല. പിണറായിക്ക് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ കുറിച്ച് ഒരു വീണ്ടു വിചാരമുണ്ടാകാന്‍ അഞ്ച് വര്‍ഷം പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2004 ഓടെ തിരഞ്ഞെടുപ്പ് രാഷ്‌ട്രീയം താന്‍ അവസാനിപ്പിച്ചതാണ്. 2022ല്‍ രാജ്യസഭ കാലാവധി കഴിയും. അതോടെ പാര്‍ലമെന്റ് രാഷ്‌ട്രീയം പൂര്‍ണമായും അവസാനിപ്പിക്കും. കോണ്‍ഗ്രസ് മുന്‍പ് സമ്പന്നമായ പാര്‍ട്ടിയായിരുന്നു. ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അത് ദൃശ്യമാണെന്നും അദ്ദേഹം വിലയിരുത്തി.
നേമം ബിജെപിയുടെ ശക്‌തി കേന്ദ്രമൊന്നും അല്ല. കഴിഞ്ഞ തവണ നേമത്ത് ജയിച്ചത് ബിജെപിയല്ല. നേമത്ത് ജയിച്ചത് രാജഗോപാലാണ്. രാജഗോപാലിനോട് തിരുവനന്തപുരത്തുകാര്‍ക്ക് സഹതാപം തോന്നിയതാണ്. ഇത്തവണ ഞങ്ങള്‍ ഇറക്കിയത് കെ കരുണാകരന്റെ മകനെയാണ്. മുരളീധരന്‍ നേമത്ത് വിജയിച്ചു കയറുമെന്നും എകെ ആന്റണി പറഞ്ഞു.