തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ തോൽവി വിലയിരുത്തുന്നതിനും പാർട്ടിയിൽ രൂക്ഷമായ ഗ്രൂപ്പ് പോരും പരസ്യ വിമർശനവും ഉൾപ്പടെയുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനും എഐസിസി ജനൽ സെക്രട്ടറി താരീഖ് അൻവർ ഇന്ന് കേരളത്തിലെത്തും. സംസ്‌ഥാനത്തെ നേതാക്കളെയും എംപിമാരെയും പ്രത്യേകം കണ്ട് ആശയവിനിമയം നടത്തും. താരീഖ് അൻവറിനൊപ്പം കേരളത്തിന്റെ ചുമതലയുള്ള മൂന്ന് എഐസിസി സെക്രട്ടറിമാരും സംസ്‌ഥാനത്തെത്തുന്നുണ്ട്.
വിഷയങ്ങളിൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കി നൽകാൻ കേരളത്തിന്റെ ചുമതലയുളള ജനറൽ സെക്രട്ടറി താരിഖ് അൻവറിന് ഹൈക്കമാൻഡ് നിർദേശം നൽകിയിരുന്നു. മൂന്നു ദിവസം താരിഖ് അൻവർ കേരളത്തിലെ പ്രധാന നേതാക്കളെ കേൾക്കും. യുഡിഎഫിലെ ഘടകകക്ഷി നേതാക്കളുടെ നിലപാടും എഐസിസി ആരായുമെന്നാണ് സൂചന. നേതാക്കളെ കേട്ട ശേഷമായിരിക്കും റിപ്പോർട്ട് ഹൈക്കമാന്ഡിന് നൽകുക.
തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ വിമർശനവുമായി പ്രമുഖ നേതാക്കൾ പരസ്യമായി രംഗത്തെത്തിയിരുന്നു. സംസ്‌ഥാനത്തിന്റ വിവിധ ഭാഗങ്ങളിൽ നേതാക്കൾക്കെതിരെ പോസ്‌റ്ററുകളും ഉയർന്നിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കുന്ന സാഹചര്യത്തിൽ ഇതിനെ അതീവ ഗൗരവത്തോടെയാണ് ഹൈക്കമാൻഡ് കാണുന്നത്. കേരളത്തിൽ കൂട്ടായ നേതൃത്വമാകും ഉചിതമെന്ന വിലയിരുത്തലിലാണ് ഹൈക്കമാൻഡ്. ഇന്ന് രാത്രിയോടെ എത്തുന്ന താരീഖ് അൻവർ കെപിസിസി നേതൃത്വങ്ങളുമായി പ്രാഥമിക ചർച്ച നടത്തും.
നാളെ രാവിലെ 11 മണി മുതൽ രാഷ്‌ട്രീയകാര്യ സമിതിയംഗങ്ങളുമായി പ്രത്യേകം കൂടിക്കാഴ്‌ച നടത്തും. തുടർന്ന് ഡിസിസി അധ്യക്ഷൻമാരെയും കേൺഗ്രസിന്റെ പാർലമെന്റ് അംഗങ്ങളെയും മുതിർന്ന നേതാക്കളെയും കാണും. എഐസിസി സെക്രട്ടറിമാരായ പി വിശ്വനാഥൻ, പിവി മോഹനൻ, ഐവാൻ ഡിസൂസ എന്നിവർ നാളത്തെ കൂടിക്കാഴ്‌ചകൾക്ക് ശേഷം വരും ദിവസങ്ങളിൽ ജില്ലകളിൽ പര്യടനം നടത്തും. തുടർന്ന് അടുത്ത മാസം 6,7 തീയതികളിൽ വിശാലമായ യോഗം ചേരും. കെപിസിസി രാഷ്‌ട്രീയ കാര്യസമിതി അംഗങ്ങളും എംപിമാർ, എംഎൽഎമാർ, ഡിസിസി അധ്യക്ഷൻമാർ എന്നിവരും പങ്കെടുക്കും.
Also Read: പാലക്കാട് ദുരഭിമാനക്കൊല; ഒരു പ്രതി കസ്‌റ്റഡിയിൽ, അടുത്തയാൾ ഉടനെ കുരുങ്ങും