പാലക്കാട്: പ്രണയ വിവാഹത്തിന്റെ പേരില്‍ യുവാവിനെ വെട്ടിക്കൊന്ന കേസിലെ ഒരു പ്രതിയെ കസ്‌റ്റഡിയിലെടുത്തു. സുരേഷ്‌കുമാർ എന്ന പെൺകുട്ടിയുടെ അമ്മാവനെയാണ് വീടിന്റെ പരിസരത്ത് നിന്ന് കസ്‌റ്റഡിയിൽ എടുത്തത്. നിലവിലെ സാധ്യതയനുസരിച്ച് അടുത്ത പ്രതിയായ പെൺകുട്ടിയുടെ അച്ഛൻ പ്രഭുവും നാളെകുരുങ്ങും. ഞങ്ങൾ പ്രതിയിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നു; പോലീസ് വ്യക്‌തമാക്കി.
കൊലപാതകം ആസൂത്രിതമാകാനാണ് സാധ്യതയെന്നും ഭാര്യാപിതാവും അമ്മാവനും അല്ലാതെ മറ്റുപ്രതികൾ ഈ കേസിൽ ഉണ്ടാകില്ല എന്നുമാണ് നിലവിലെ അനുമാനം. കൂടുതൽ കാര്യങ്ങൾ അറിയണമെങ്കിൽ പെൺകുട്ടിയുടെ അച്ഛനെയും കൂടി കസ്‌റ്റഡിയിൽ കിട്ടണം; പോലീസ് പറഞ്ഞു.
ഡിവൈഎസ്‌പി കെ എം ദേവസ്യയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സർക്കിൾ ഇൻസ്‌പെക്‌ടർ ഇപി രാമദാസ്, എസ്‌ഐ അനൂപ് എ, അഡീഷണൽ എസ്‌ഐ ദിവാകരൻ, സീനിയർ സിവിൽ പോലീസ് ഓഫിസർ ബാലചന്ദ്രൻ പി, സിവിൽ പോലീസ് ഓഫീസർ സൂരജ് തുടങ്ങിയവരാണ് വേഗതയേറിയ ഈ അന്വേഷണ സംഘത്തിലെ പ്രധാന അംഗങ്ങൾ.
പാലക്കാട് ജില്ലയിലെ കുഴൽമന്നം പോലീസ് സ്‌റ്റേഷൻ പരിധിയിലെ തേങ്കുറിശ്ശി മാനാംകുളത്താണ് കേരളത്തെ നടുക്കിയ ദുരഭിമാനക്കൊല അരങ്ങേറിയത്. അനീഷ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. “പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിലാണ് ഭാര്യയുടെ വീട്ടുകാർ ഈ അരുംകൊല നടത്തിയത്. കൊലപാതകം ആസൂത്രിതമാണ്“ അനീഷിന്റെ സഹോദരന്‍ പറഞ്ഞു. സംഭവത്തിന് ദൃക്‌സാക്ഷിയാണ് താനെന്നും ഇദ്ദേഹം പറഞ്ഞു.
ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അനീഷ് പുറത്ത്പോകുന്നത് കുറവായിരുന്നു. അടുത്ത ദിവസങ്ങളിലാണ് അനീഷ് പുറത്തേക്ക് ഇറങ്ങിത്തുടങ്ങിയത്. പെയിന്റിംഗ് തൊഴിലാളിയാണ് കൊല്ലപ്പെട്ട അനീഷ്. സ്‌കൂൾ പഠനകാലം മുതൽ പ്രണയത്തിലായിരുന്ന പെൺകുട്ടിയെ അനീഷ് മൂന്ന് മാസം മുമ്പാണ് റജിസ്‌റ്റർ വിവാഹം ചെയ്‌തത്.
സാമ്പത്തികമായും ജാതീയമായും രണ്ട് തട്ടിലുള്ളവരായിരുന്നു എന്നതാണ് കൊലയിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു. ജാതിയും സാമ്പത്തിക വിഷയങ്ങളും ഉന്നയിച്ച് ഭാര്യയുടെ വീട്ടുകാര്‍ വിവാഹത്തെ ശക്‌തമായി എതിര്‍ത്തിരുന്നു. എതിർപ്പുകളെ വകവെക്കാതെയാണ് രജിസ്‌റ്റർ വിവാഹം നടന്നത്. വിവാഹത്തിന് ശേഷവും ഭാര്യയുടെ വീട്ടുകാരില്‍ നിന്ന് അനീഷിന് നിരന്തര ഭീഷണികൾ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നുണ്ട്.
“കടയിലേക്ക് പോയി മടങ്ങുകയായിരുന്ന അനീഷിനെ നടുറോട്ടില്‍ വെട്ടി വീഴ്‌ത്തി. ശേഷം ഒന്നര മണിക്കൂറോളം സമാനതകളില്ലാത്ത പീഡനത്തിന് ഇരയാക്കി. വെട്ടേറ്റു വീണ അനീഷിനെ ഏറെ നേരം ശ്വാസം മുട്ടിച്ചു. മുഖത്ത് ചാക്ക് വെച്ച് ചവിട്ടിപ്പിടിച്ചായിരുന്നു ക്രൂരത. മരണം ഉറപ്പുവരുത്തിയാണ് ഉപേക്ഷിച്ചത്. വടിവാളും കല്ലും കമ്പിയും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. ഇതിനിടെ അക്രമം നേരിട്ടുകണ്ടവര്‍ ആളുകളെ വിളിച്ചുവരുത്തി രക്ഷപ്പെടുത്താനായി പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. പക്ഷെ, ജീവന്‍ രക്ഷിക്കാനായില്ല” ദൃക്സാക്ഷികൾ പറഞ്ഞു.
Most Read: ബിജെപി നേതാക്കളെ ഹോട്ടലില്‍ തടഞ്ഞ് കര്‍ഷക സംഘടനകള്‍