തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി ജനങ്ങൾ നൽകുന്ന മുന്നറിയിപ്പും താക്കീതുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംഘടനാ ദൗർലഭ്യമാണ് പരാജയത്തിന് കാരണം. പരാജയത്തെ കൃത്യമായി വിലയിരുത്തണമെന്നും വിഡി സതീശൻ പറഞ്ഞു. തൃശൂരിൽ നിയുക്‌ത ഡിസിസി അധ്യക്ഷൻ ചുമതലയേൽക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘടന ഇല്ലെങ്കിൽ പാർടി പ്രവർത്തനം നടക്കില്ല. സംഘടനാ പ്രവർത്തനങ്ങളുടെ ചട്ടകൂടിനുള്ളിൽ നിന്ന് വേണം പ്രവർത്തിക്കാൻ. നിലപാടുകൾ വിഡി സതീശനോ കെ സുധാകരനോ ചേർന്ന് ഒറ്റക്ക് എടുക്കുന്നതല്ല. കൂട്ടായി നടക്കുന്ന ചർച്ചകൾക്കൊടുവിലാണ് നിലപാടുകൾ സ്വീകരിക്കുന്നത്. ഇത് അംഗീകരിച്ച് കൊണ്ട് മുന്നോട്ട് പോകാൻ എല്ലാവരും തയ്യാറാകണം.
സംഘടനാ പ്രവർത്തനങ്ങളിൽ മാറ്റം വേണം. പരിഭവങ്ങളും പരാതികളും പരിഹരിച്ച് മുന്നോട്ട് പോകും. ഒരാളേയും മാറ്റി നിർത്തില്ല. ഉമ്മൻചാണ്ടിയും ചെന്നിത്തലയും പാർടിക്ക് വേണ്ടി കഠിനമായി പ്രവർത്തിച്ചവരാണ്. അവർ എന്നും പാർടിയുടെ അഭിവാജ്യ ഘടകമാണ്. അവരെ മാറ്റി നിർത്തി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും വിഡി സതീശൻ പറഞ്ഞു.
പാർടിയിൽ ജേഷ്‌ഠ, അനുജൻമാർ തമ്മിൽ പരിഭവം ഉണ്ടാകും. അത് പക്ഷേ ശത്രുക്കൾ അറിയാതെ നോക്കണം. പ്രശ്‌നങ്ങൾ എല്ലാവർക്കും ഉണ്ടാകും. അവരുടെ സ്‌ഥാനത്തു നിന്നു ചിന്തിച്ചാലേ പ്രശ്‌ന പരിഹാരം നടക്കുകയുള്ളു. കെപിസിസി പ്രസിഡണ്ടിന്റെ വാക്കാണ് കേരളത്തിലെ കോൺഗ്രസിൽ അവസാന വാക്കെന്ന പ്രയോഗം സംഘടനാബോധം ഉള്ളത് കൊണ്ടാണെന്നും തന്റെ വാക്കുകൾ പലരും വളച്ചൊടിച്ചുവെന്നും സതീശൻ കുറ്റപ്പെടുത്തി.
Most Read: മൃതദേഹം കുഴിച്ചിട്ട് മുകളിൽ അടുപ്പ് പണിതു; ഇടുക്കിയിലെ അരുംകൊലയുടെ ചുരുളഴിയുന്നു