തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹാരം, പൂച്ചെണ്ട്, നോട്ടുമാല, ഷാള്‍ എന്നിവ നല്‍കിയുള്ള സ്വീകരണ പരിപാടികള്‍ ഒഴിവാക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രചാരണത്തോട് അനുബന്ധിച്ചുള്ള ജാഥ, കലാശക്കൊട്ട് തുടങ്ങിയവയും, ആള്‍ക്കൂട്ടത്തെയും ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് തയാറാക്കിയ തിരഞ്ഞെടുപ്പ് പ്രചാരണ മാര്‍ഗ നിര്‍ദ്ദേശങ്ങളുടെ കരടിലാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.
പ്രചാരണത്തിനുള്ള നോട്ടീസ്, ലഘുലേഖ തുടങ്ങിയവ പരിമിതപ്പെടുത്തി, സമൂഹ മാദ്ധ്യമങ്ങളെ കൂടുതല്‍ പ്രയോജനപ്പെടുത്താനും നിര്‍ദ്ദേശത്തില്‍ പറയുന്നു. ഭവനസന്ദര്‍ശനത്തിന് സ്ഥാനാര്‍ഥികളടക്കം 5 പേര്‍ക്ക് മാത്രമേ ഒരു സമയം പ്രവേശനമുള്ളൂ. വീടിനുള്ളില്‍ പ്രവേശിക്കാന്‍ പാടില്ല. റോഡ് ഷോക്കും വാഹന റാലിക്കും പരമാവധി 3 വാഹനങ്ങള്‍ ഉപയോഗിക്കാം.
സ്ഥാനാര്‍ഥികള്‍ കോവിഡ് പോസിറ്റീവോ, ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ക്വാറന്റൈനിലോ ആണെങ്കില്‍ പ്രചാരണ പരിപാടികളില്‍ നിന്ന് ഉടന്‍ വിട്ട് നില്‍ക്കണം. ഇവര്‍ പൂര്‍ണമായും ജനസമ്പര്‍ക്കം ഒഴിവാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. കോവിഡ് നെഗറ്റീവായശേഷം, ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശമനുസരിച്ച് മാത്രം തുടര്‍പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരണാധികാരികള്‍ വിളിക്കുന്ന യോഗത്തില്‍ 30 പേരില്‍ കൂടുതല്‍ പങ്കെടുക്കരുത്. തിരഞ്ഞെടുപ്പ് യന്ത്രങ്ങളുടെ പരിശോധനക്കും 30 പേരാണ് അനുവദനീയം. കലക്‌ടർ വിളിച്ച് ചേര്‍ക്കുന്ന യോഗങ്ങളില്‍ ഒരു പാര്‍ട്ടിയില്‍ നിന്ന് ഒരു പ്രതിനിധി എന്ന നിലക്ക് 40 പേര്‍ക്ക് പങ്കെടുക്കാം. യോഗങ്ങള്‍ക്ക് സ്ഥലസൗകര്യം, വായുസഞ്ചാരം എന്നിവയുള്ള മുറികള്‍ തിരഞ്ഞെടുക്കുക. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാക്കുക. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്ത് മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ അന്തിമ തീരുമാനമെടുക്കും.
പത്രിക സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സ്ഥാനാര്‍ഥി കോവിഡ് പോസിറ്റീവോ ക്വാറന്റൈനിലോ ആണെങ്കില്‍ സ്ഥാനാര്‍ഥി നിര്‍ദ്ദേശിക്കുന്ന ആള്‍ക്ക്, സ്ഥാനാര്‍ഥിക്ക് വേണ്ടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. ആവശ്യമെങ്കില്‍ ഇതിനായി മുന്‍കൂര്‍ സമയം അനുവദിക്കാം. പത്രിക സമര്‍പ്പണത്തിന് വരുമ്പോള്‍ പരമാവധി ഒരു വാഹനമാണ് അനുവദനീയം. വരണാധികാരി കയ്യുറയും ഫേസ് ഷീല്‍ഡും ധരിച്ചിരിക്കണം. ഓരോ പത്രികയും വാങ്ങിയതിന് ശേഷം കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കഴുകുക. മറ്റു സ്ഥാനാര്‍ഥികള്‍ക്കായി കാത്തിരിപ്പ് സ്ഥലം തയാറാക്കുക.
Read also: കേരളത്തിലും കര്‍ണ്ണാടകയിലും ഐഎസ് സാന്നിധ്യം; യുഎന്‍ റിപ്പോര്‍ട്ട് തള്ളി കേന്ദ്രസര്‍ക്കാര്‍