കൽപ്പറ്റ: വയനാട്ടിൽ കോവിഡിനു പുറമെ ഭീഷണിയായി എലിപ്പനിയും. കോവിഡ് പ്രതിരോധത്തിനിടെ എലിപ്പനി പടരുന്നത് ജില്ലയിൽ ആശങ്ക ഉയർത്തുകയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം എലിപ്പനി ബാധിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. വർഷകാലത്താണ് എലിപ്പനി കൂടുതലും റിപ്പോർട്ട് ചെയ്യുന്നത്.
വയനാട്ടിൽ 98 പേർക്കാണ് ഈ വർഷം രോഗം സ്ഥിരീകരിച്ചത്. കൂടാതെ 183 പേർ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയെത്തുകയും ചെയ്തു. അതേസമയം കഴിഞ്ഞ വർഷം 83 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 211 പേർ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയെത്തുകയുമായിരുന്നു.
ജില്ലയിൽ ഏഴ് എലിപ്പനി മരണങ്ങളാണ് ഇതുവരെയായി റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. കഴിഞ്ഞ വർഷം രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ആയിരുന്നു.
എലിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിലും ഈ വർഷം വർദ്ധനവുണ്ടായതായാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്. നിലവിലെ കോവിഡ് -19 ഭീതിയിൽ പലരും ആശുപത്രിയിൽ പോകാതെ സ്വയം ചികിത്സക്കു ശ്രമിക്കുന്നതാണ് സ്ഥിതി കൂടുതൽ സങ്കീർണ്ണമാകാൻ കാരണമെന്ന് ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടി.
ജില്ലയിൽ കഴിഞ്ഞ രണ്ടു വർഷങ്ങളിലും മഴ തുടങ്ങുന്നതിന് മുൻപേ തന്നെ എലിപ്പനിയെ തടയുന്നതിനായി പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി പ്രതിരോധ മരുന്ന് വിതരണവും കൃത്യമായി നടത്തി. എന്നാൽ ഇത്തവണ കോവിഡ് പ്രതിരോധത്തിനിടെ എലിപ്പനി പ്രതിരോധം താളം തെറ്റുകയായിരുന്നു. പ്രതിരോധ മരുന്നുകളും മറ്റും വിതരണം ചെയ്യാൻ സാധിക്കാതെ വന്നത് രോഗവ്യാപനത്തെ ത്വരിതപ്പെടുത്തി. എലിപ്പനി വ്യാപനത്തെ തടയുന്നതിനായി ജില്ലയിൽ പ്രതിരോധ നടപടികൾ ശക്തമാക്കാൻ ശ്രമിക്കുകയാണ് ആരോഗ്യപ്രവർത്തകർ.