തിരുവനന്തപുരം: ആഴക്കടൽ മൽസ്യബന്ധന വിവാദത്തിൽ എൻ പ്രശാന്ത് ഐഎഎസിനെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. എൻ പ്രശാന്ത് എംഡിയായ കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോര്‍പ്പറേഷൻ ഇഎംസിസിയുമായി കരാര്‍ ഒപ്പിട്ടത് സംസ്‌ഥാന സര്‍ക്കാരിന്റെ ഫിഷറീസ് നയത്തിന് വിരുദ്ധമായിട്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘സംസ്‌ഥാന സര്‍ക്കാരിന്റെ അറിവോട് കൂടിയല്ല ഈ കരാര്‍. ഇഎംസിസി എന്ന കമ്പനിയുടെ പ്രതിനിധികൾ എന്നെ വന്നു കണ്ടോ എന്ന് ഇപ്പോൾ പറയാനാവില്ല. എനിക്കത് ഓര്‍മ്മയില്ല. നിരവധിയാളുകളാണ് എന്നെ കാണാൻ വരുന്നത്. എന്നെ വന്നു കണ്ടു എന്നവർ പറയുന്നു, ഞാൻ അത് നിഷേധിക്കുന്നില്ല. എന്റെ അടുത്ത് ഇങ്ങനെയാരെങ്കിലും വന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ അതു പരിശോധിച്ച ശേഷം സംസാരിക്കാം എന്നേ ഞാൻ പറയൂ’; മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ നയത്തിന് വിരുദ്ധമായ ധാരണ പത്രത്തിൽ സർക്കാരിന് ബാധ്യതയില്ല. ധാരണ പത്രം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ സര്‍ക്കാര്‍ റദ്ദാക്കി. പള്ളിപ്പുറത്ത് ഇഎംസിസിക്ക് ഇതുവരെ സ്‌ഥലം കൈമാറിയിട്ടില്ലെന്നും ഇതിനു ആഴക്കടൽ മൽസ്യ ബന്ധനവുമായി ബന്ധമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read: പ്രഖ്യാപിച്ച നഷ്‌ടപരിഹാരം വ്യപാരസ്‌ഥാപനം ഒഴിയുന്നതിന് മുൻപ് ലഭിക്കണം; പാദരക്ഷാ വ്യാപാരികൾ