കോഴിക്കോട്: ദേശീയപാത വികസനത്തിന്റ ഭാഗമായി കുടിയൊഴിപ്പിക്കുന്ന വ്യാപാരികൾക്കും തൊഴിലാളികൾക്കും പ്രഖ്യാപിച്ച നഷ്ടപരിഹാരതുക വ്യാപാര സ്ഥാപനങ്ങൾ ഒഴിഞ്ഞു നൽകുന്നതിന് മുൻപ് ലഭിക്കണം; പാദരക്ഷാ വ്യാപാരികളുടെ ദ്വിദിന ക്യാംപ് ആവശ്യപ്പെട്ടു.
അർഹമായ നഷ്ടപരിഹാരം കിട്ടാതെ കടകൾ ഒഴിഞ്ഞുകൊടുക്കാൻ കഴിയില്ല. വികസനത്തിന് വേണ്ടി കടകൾ ഒഴിഞ്ഞു കൊടുക്കാൻ തയാറാണ്. പക്ഷെ, തുച്ഛമെങ്കിലും തൊഴിലാളികൾക്കും സ്ഥാപന നടത്തിപ്പുകാർക്കും പ്രഖ്യാപിച്ച നഷ്ടപരിഹാരം ലഭിക്കാതെ ഒഴിയുന്നത് സാധ്യമല്ല; കേരള റീട്ടെയിൽ ഫൂട്ട്വെയർ അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരിയിൽ നടന്ന ദ്വിദിന നേതൃ ക്യാംപ് വ്യക്തമാക്കി.
ദേശീയപാത നാലുവരിയിൽ തയാറാക്കുമ്പോൾ ഏറെക്കാലം കടകളിൽ കച്ചവടം ചെയ്ത് ജീവിതം മുന്നോട്ടു കൊണ്ട് പോയവരും അതിനെ ആശ്രയിച്ച ജോലിക്കാരും പ്രതിസന്ധിയിലാണ്. ഉപജീവനത്തിന് ബദൽ സംവിധാനം കണ്ടെത്താൻ മറ്റൊരു കട ലഭിക്കണമെങ്കിൽ ലക്ഷങ്ങൾ അഡ്വാൻസും വലിയ വാടകയും കൊടുക്കാൻ കഴിയുന്നവർ ചുരുക്കംപേർ മാത്രം. സർക്കാർ ഇത് തിരിച്ചറിഞ്ഞു കടകൾ ഒഴിയുന്നതിന് മുൻപ് പ്രഖ്യാപിച്ച തുകയെങ്കിലും നൽകണം. എങ്കിലേ ജീവിക്കാനുള്ള ബദൽ സംവിധാനം ഉണ്ടാക്കാൻ കഴിയു; ഭാരവാഹികൾ വ്യക്തമാക്കി.
സംസ്ഥാന കമ്മറ്റിഅംഗം നഹീം ബാലുശ്ശേരി ക്യാംപ് ഉൽഘാടനം ചെയ്തു. സുഹൈൽ ഖാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അഷ്റഫ് ബുടെക്സ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി കെ ഹരികൃഷ്ണൻ, സാക്കിർ മൂഴിക്കൽ, അഷറഫ് ബേപ്പൂർ, എംപി റുൻഷാദ് അലി, മൊറയാസ് കളത്തിങ്കൽ, സലാം കോവൂർ, കെ വൈശാഖ്, അഷ്റഫ് മുക്കം, മുഹമ്മദ് കിങ്സ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
Most Read: ഹിന്ദു പെൺകുട്ടികളുടെ മതപരിവർത്തനം നിയമത്തിലൂടെ തടയും; ഗുജറാത്ത് മുഖ്യമന്ത്രി