ഗാന്ധിനഗർ: ഹിന്ദു പെൺകുട്ടികളെ ‘തട്ടിക്കൊണ്ടു’ പോകുന്നതും ‘മതപരിവർത്തനം’ നടത്തുന്നതും തടയാൻ, ‘ലവ് ജിഹാദി’നെതിരെ സർക്കാർ കർശന നിയമം കൊണ്ടുവരുമെന്ന് ആവർത്തിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. വ്യാഴാഴ്‌ച പഞ്ച്മഹൽ ജില്ലയിലെ ഗോദ്രയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഫെബ്രുവരി 28ന് നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് റാലി നടത്തിയത്.
സംസ്‌ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ നിയമ നിർമാണം നടത്താനുള്ള സർക്കാരിന്റെ നീക്കം രൂപാനി ആവർത്തിച്ചു. മാർച്ച് ഒന്നിന് നിയമസഭാ സമ്മേളനം ആരംഭിക്കുകയാണെന്നും ‘ലവ് ജിഹാദി’നെതിരെ കർശനമായ നിയമം കൊണ്ടുവരാൻ തന്റെ സർക്കാർ തയ്യാറാണെന്നും ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ഈ പ്രവൃത്തി തങ്ങൾ സഹിക്കില്ലെന്നും ആയിരുന്നു രൂപാനിയുടെ പ്രസ്‌താവന.
നേരത്തെ മധ്യപ്രദേശിലേയും ഉത്തർപ്രദേശിലെയും ബിജെപി സർക്കാർ ‘ലവ് ജിഹാദി’ന് എതിരെ നിയമം പാസാക്കിയിരുന്നു. യുപിയിലെ യോഗി ആദിത്യനാഥ് സർക്കാരാണ് ‘ലവ് ജിഹാദി’ന് എതിരെ ആദ്യം നിയമം കൊണ്ടുവന്നത്.
Also Read: ‘ഇന്ത്യന്‍ കുടുംബ വ്യവസ്‌ഥക്ക് വിരുദ്ധം’; സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്രം