കോഴിക്കോട്: കടലാക്രമണം നാശം വിതച്ച തീരപ്രദേശങ്ങളിലുള്ള ജനതക്ക് എത്രയും വേഗത്തിൽ സഹായങ്ങൾ എത്തിക്കാനുള്ള സംവിധാനങ്ങൾ സർക്കാർ ഉറപ്പുവരുത്തണെമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ ബുഖാരി അഭ്യർഥിച്ചു.
കോവിഡ് മഹാമാരിയുടെ ദുരിതവും മൽസ്യ സമ്പത്തിന്റെ ലഭ്യതക്കുറവും കാരണം പൊതുവെ ബുദ്ധിമുട്ടിലായ തീരദേശത്തുള്ളവരെ കൂടുതല്‍ ദുരിതക്കയത്തിലേക്കാണ് കടൽക്ഷോഭം തള്ളിയിട്ടത്. തീരപ്രദേശങ്ങളില്‍ കടലാക്രമണം തടയുന്നതിനും കടല്‍ പരിസരത്ത് താമസിക്കുന്നവർക്ക് സമാധാന ജീവിതം നയിക്കുന്നതിനും ശാസ്ത്രീയ
രീതിയിലുള്ള നടപടികള്‍ ബന്ധപ്പെട്ടവര്‍ ഉടനെ കൈകൊള്ളണം; തങ്ങള്‍ ആവശ്യപ്പെട്ടു.
കടലുണ്ടി പ്രദേശങ്ങളിലെ ദുരിത സ്ഥലങ്ങളില്‍ അത്യാവശ്യമായ പരിഹാര നടപടികള്‍ സ്വീകരിച്ച നിയുക്ത എംഎൽഎ പിഎ മുഹമ്മദ് റിയാസിനെ ഇദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ക്യാംപുകളിലും കുടുംബ വീടുകളിലും കഴിയുന്നവര്‍ക്ക് മഹല്ല് ഖാളി കൂടിയായ ഖലീല്‍ ബുഖാരി തങ്ങളുടെ നിര്‍ദേശ പ്രകാരം കടലുണ്ടി മുഹ്യിദ്ധീന് പള്ളി പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷണമെത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്.
തുടര്‍ന്നും വിവിധ സഹായങ്ങൾ എത്തിക്കാനുള്ള പദ്ധതി നടപ്പിലാക്കുന്നുണ്ടെന്നും ദുരിതക്കയത്തിലുള്ള എല്ലാവർക്കുമായി പ്രാർഥിക്കണമെന്നും ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.നിയുക്ത എംഎൽഎ പിഎ മുഹമ്മദ് റിയാസും കടലുണ്ടിയിലെ വിവിധ പ്രദേശങ്ങള്‍ സന്ദർശിക്കാൻ കൂടെയുണ്ടായിരുന്നു.
Most Read: കോവിഡിൽ കേന്ദ്രസർക്കാരും ഉദ്യോഗസ്ഥരും ജനങ്ങളും അലംഭാവം കാട്ടി; ആർഎസ്എസ് വിമർശനം