കോഴിക്കോട്: മഹാത്‌മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ ഒരുകോടി തൊഴിൽദിനം പിന്നിട്ട് ജില്ലക്ക് ചരിത്രനേട്ടം. കോവിഡ് വ്യാപനത്തെ തുടർന്ന് സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ രണ്ടുമാസം തൊഴിലുറപ്പ് പദ്ധതി നിശ്‌ചലമായിരുന്നു.
ശേഷിച്ച 10 മാസക്കാലയളവിലാണ് ഈ മുന്നേറ്റം കൈവരിച്ചത്. 3,34,689 കുടുംബങ്ങളെ തൊഴിലിൽ പങ്കാളികളാക്കി. മാർച്ച് 24ന് ഒരുകോടി തൊഴിൽ ദിനങ്ങൾ സൃഷ്‌ടിച്ചു. 26ന് ഈ വർഷത്തെ ലക്ഷ്യമായ 102.2 ലക്ഷം തൊഴിൽ ദിനങ്ങൾ മറികടന്നു. ആദ്യമായാണ് ജില്ല ഒരുകോടി തൊഴിൽദിനം എന്ന ലക്ഷ്യം കൈവരിക്കുന്നത്.
കോവിഡ് പശ്‌ചാത്തലത്തിൽ മറ്റു തൊഴിൽമേഖലകൾ അടഞ്ഞുകിടന്നപ്പോൾ കോളേജ് വിദ്യാർഥികളടക്കം തൊഴിൽസേനയിൽ അണിനിരന്ന ആവേശകരമായ അനുഭവം ജില്ലയിലുണ്ടായി. സെപ്റ്റംബർ അവസാനം വരെ പദ്ധതിയിൽനിന്ന് റിവേഴ്‌സ് ക്വാറന്റെയ്ൻ ഭാഗമായി 60 വയസ് കഴിഞ്ഞവരെ ഒഴിവാക്കിയിരുന്നു. എന്നിട്ടും നേട്ടം കൈവരിക്കാനായെന്നതാണ് ശ്രദ്ധേയം.
ഈ സാമ്പത്തിക വർഷം 488.23 കോടി രൂപയാണ് പദ്ധതിയുടെ ഭാഗമായി ചെലവഴിച്ചത്. ഇതിൽ 33 ശതമാനം തുക മെറ്റീരിയൽ ചിലവാണ്. ക്ഷീര മേഖലക്കും കാർഷിക മേഖലക്കും പദ്ധതി ഉണർവേകി. ജില്ലയെ തരിശുരഹിതമാക്കുന്നതിലും തൊഴിലുറപദ്ധതി നല്ല പങ്കാളിത്തം വഹിച്ചു. ‘ഇനി ഞാൻ ഒഴുകട്ടെ’ പദ്ധതിയുടെ ഭാഗമായി 48 പുഴ വീണ്ടെടുത്തു. 71 എണ്ണം പുതുതായി സൃഷ്‌ടിച്ചു. ഇതിന് പുറമെ നൂതനമായ നിരവധി പദ്ധതികളാണ് ഇതിന് കീഴിൽ അനുവദിച്ചത്.
Read Also: മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന്; കൂട്ട പരിശോധന നടത്താനും തീരുമാനം