തിരുവനന്തപുരം: സംസ്‌ഥാനത്ത് രൂക്ഷമാകുന്ന കോവിഡ് വ്യാപനം വിലയിരുത്താനും നടപടികൾ സ്വീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച അടിയന്തര ഉന്നതതല യോഗം ഇന്ന്. വെള്ളി, ശനി ദിവസങ്ങളിലായി കൂട്ട കോവിഡ് പരിശോധന നടത്താനും തീരുമാനം.
സംസ്‌ഥാനത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 13 കടന്നത് ആശങ്ക ഉയർത്തുന്നു. കോവിഡ് തീവ്രമായി വ്യാപിക്കുമ്പോഴും നിയന്ത്രണങ്ങൾ പേരിന് മാത്രമാണ് നടപ്പാക്കുന്നതും പാലിക്കുന്നതും. പരിധികൾ ലംഘിച്ച് കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം രാവിലെ 11 മണിക്ക് ചേരുന്നത്. ഓൺലൈനായാണ് യോഗം നടക്കുക. കോർ കമ്മിറ്റി അംഗങ്ങൾ, ജില്ലാ കളക്‌ടർമാർ, പോലീസ് കമ്മീഷണർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുക്കും.
പോലീസിനെ ഉപയോഗിച്ച് കോവിഡ് മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കുന്നതിനെ പറ്റി ചർച്ച ചെയ്യും. വെള്ളി, ശനി ദിവസങ്ങളിൽ രണ്ടര ലക്ഷം പേർക്ക് വരെ കോവിഡ് പരിശോധന നടത്തും. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ട പരമാവധി ആളുകളെ പരിശോധനക്ക് വിധേയരാക്കി രോഗമുള്ളവരെ മാറ്റി പാർപ്പിക്കാനാണ് ലക്ഷ്യം.
സംസ്‌ഥാനത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 100 പേരെ പരിശോധിക്കുമ്പോൾ 13ലേറെ പേർക്ക് പോസിറ്റീവ് എന്ന ഗുരുതര സാഹചര്യത്തിലേക്ക് ഉയർന്നിരിക്കുകയാണ്. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 8,000 കടന്നു. തിങ്കളാഴ്‌ച മുതൽ വാക്‌സിനേഷൻ ക്യാംപുകൾ വിപുലപ്പെടുത്താനും തീരുമാനമുണ്ട്. വാക്‌സിൻ ദൗർലഭ്യം നിലവിൽ ഉയർന്നു കേൾക്കുന്ന പ്രധാന പ്രശ്‌നമാണ്. ഇന്ന് അഞ്ചര ലക്ഷം ഡോസ് വാക്‌സിൻ കൂടി എത്തുന്നതോടെ ക്ഷാമത്തിന് താൽകാലിക പരിഹാരമാകും.
Also Read: വിഷുവിനും പ്രതീക്ഷിച്ച കാണികളില്ല; തിയേറ്റർ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക്